മലപ്പുറം: സിബിഐ റെയ്ഡില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ രേഖകളില്ലാത്ത 266 കോടി രൂപ കണ്ടെത്തി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ സഹകരണ ബാങ്കുകളിലേക്ക് കോടികള്‍ എത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. കള്ളപ്പണം സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും കേന്ദ്ര ഏജന്‍സി മനസിലാക്കിയിരുന്നു. ഇടതു, വലത് മുന്നണികള്‍ സംയുക്തമായി സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി വാദിക്കുന്നതിനിടെയാണ് മലപ്പുറത്ത് രേഖകളില്ലാത്ത വന്‍ നിക്ഷേപം കണ്ടെത്തിയത്.
266 കോടി രൂപയും നവംബര്‍ 10 മുതല്‍ 14 വരെ നിക്ഷേപിച്ചതെന്ന് സൂചന. നിക്ഷേപകര്‍ അക്കൗണ്ട് തുറക്കാന്‍ നല്കിയ അപേക്ഷകള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടു. എന്നാല്‍, നിക്ഷേപകരെ കുറിച്ചോ വരുമാന മാര്‍ഗങ്ങളെ കുറിച്ചോ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഇതിനു കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് ജില്ലാ സഹകരണ ബാങ്കിലേക്കു നിക്ഷേപം എത്തിയത്. ജില്ലാ സഹകരണ ബാങ്കിനു കീഴിലായി 120 സഹകരണ സംഘങ്ങളുണ്ട്. 50 ലക്ഷം മുതല്‍ അഞ്ചു കോടി വരെ വിവിധ നിക്ഷേപങ്ങളാണ് എത്തിയതെന്നാണ് ലഭ്യമായ വിവരം. ഇവയില്‍ വ്യക്തിഗത നിക്ഷേപങ്ങളുമുണ്ട്.
നവംബര്‍ മൂന്നിനു ബാങ്കില്‍ നീക്കിയിരിപ്പായി 100 കോടി രൂപയുണ്ടായിരുന്നതായും ഇതിനു ശേഷം 10 മുതല്‍ 14 വരെയുള്ള തീയതികളില്‍ 166 കോടി രൂപ എത്തിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ബാങ്കില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങളുണ്ടോ, ഇടപാടുകാരുടെ കെവൈസി വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ, നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ ഒമ്പതിന് ശേഷം വന്‍തോതില്‍ നിക്ഷേപങ്ങളോ ഇടപാടുകളോ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ തുടരുന്ന പരിശോധനയുടെ ഭാഗമായാണ് മലപ്പുറത്തെ നടപടി. ആദായനികുതി വകുപ്പ്, സിബിഐ എന്നിവയുടെ നേതൃത്വത്തിയിരുന്നു പരിശോധന.
നിക്ഷേപിച്ച പണത്തിന്റെ ഉറവിടം ആവശ്യപ്പെട്ട് ഇടപാടുകാരെയും പ്രാഥമിക ബാങ്ക് ഭാരവാഹികളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. ബോണ്ടുകളടക്കം വിവിധ ബാങ്കുകളില്‍ കഴിഞ്ഞ മാസം നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും.
തൃശൂരിലും പരിശോധന
തൃശൂര്‍: ജില്ലാ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന. ഇന്നലെ രാവിലെയാണ് ജില്ലാ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിച്ചത്. നോട്ട് നിരോധിച്ച ശേഷം സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്കുകള്‍, കെവൈസി പാലിച്ചാണോ നടപടികള്‍ സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍, ബാങ്ക് അധികാരികളോട് ചോദിച്ചറിഞ്ഞു. ബാങ്കിലെ കണക്കുകള്‍ പരിശോധിച്ച സംഘം സഹകരണ രജിസ്ട്രാറുടെ ഓഫീസിലെത്തിയും വിവരങ്ങള്‍ ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: