ചെന്നൈ: കള്ളപ്പണമുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് ആദായ നികുതി വകുപ്പ് വസതിയിലും ഓഫീസുകളും റെയ്ഡ് നടത്തിയ പി. റാം മോഹന്‍ റാവുവിനെ തമിഴ്നാട് ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് പുറത്താക്കി. ഗിരിജ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി. ചീഫ് വിജിലന്‍സ് കമ്മീഷണര്‍, ഭരണപരിഷ്ക്കാര കമ്മീഷണര്‍ എന്നീ ചുമതലകളും ഗിരിജക്ക്.
റാവുവിന്റെ വസതിയില്‍ നിന്ന് ബുധനാഴ്ച 30 ലക്ഷം രൂപയും അഞ്ചു കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. റാവുവിന്റെ മകന് വിവേകില്‍ നിന്ന് അഞ്ചു കോടിയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകളും കണ്ടെത്തി. ബുധനാഴ്ച റാവുവിന്റെയും മകന്റെയും വസതികളും ഓഫീസുകളും അടക്കം പതിമൂന്ന് ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
അതിനിടെ, തമിഴ്നാട്ടിലെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന് നാഗരാജന്റെ വസതിയിലും ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെ നിന്ന് ആറു കിലോ സ്വര്‍ണ്ണവും ഒന്നരക്കോടി രൂപയും പിടിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥന് എസ്. മുരളീമോഹന്റെ ആന്ധ്രയിലെ വസതിയിലും സിബിഐ റെയ്ഡ് നടത്തി. ഇയാള്‍ക്ക് 3.28 കോടിയുടെ സ്വത്തുണ്ടെന്നും ഇത് വരവില്‍ കവിഞ്ഞ സ്വത്താണെന്നും സിബിഐ കണ്ടെത്തി. 99 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്.
കോടികളുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രമുഖ ഖനി വ്യവസായിയും മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറി റാം മോഹന്‍ റാവുവിന്റെ അടുത്തയാളുമായ ശേഖര്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തിരുന്നു. 49 വയസുള്ള റെഡ്ഡിയുടെ വസതികളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമായി ആദായ നികുതി വകുപ്പ് ദിവസങ്ങള്‍ക്കു മുന്‍പ് 132 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 34 കോടിയും പുതിയ രണ്ടായിരം രൂപ നോട്ട്. ഇതിനു പുറമേ 177 കിലോ സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു. ഖനി വ്യവസായത്തിനു പുറമെ കോണ്‍ട്രാക്ടറുമായിരുന്നു. സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാള്‍ കോടികളടെ പഴയ നോട്ട് മാറ്റിയെടുക്കുകയായിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ച തന്നെയാകാം ഇതെന്നു സൂചന. തിരുമല തിരുപ്പതി ദേവസ്ഥാനം മുന്‍ അംഗമാണ്. ഇയാള്‍ക്കൊപ്പം അടുത്തയാളായ വി. ശ്രീനിവാസലുവും അറസ്റ്റില്‍. ഇവരെ പ്രത്യേക സിബിഐ കോടതി റിമാന്‍ഡ് ചെയ്തു.
ഇവരെ സഹായിച്ച ബാങ്ക്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാം മോഹന്‍ റാവുവിന്റെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: