കാസര്‍കോട്: രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് അടിച്ചമര്‍ത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് .
മാര്‍ക്സിസ്റ്റ് പാര്‍ട്ടി അക്രമം അവസാനിപ്പിക്കാനോ ആയുധം താഴെ വെയ്ക്കാനോ തയ്യാറല്ലെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ചീമേനിയില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിച്ച ഭാരതീയ ജനതാ എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീറിന് നേരെ നടന്ന സിപിഎം അക്രമം. വലിയ ചെത്ത് കല്ല് ഉപയോഗിച്ച് അദ്ദേഹത്തിന്റെ തലയ്ക്കടിച്ച് കൊല്ലാനാണ് സിപിഎം ഗുണ്ടകള്‍ ശ്രമിച്ചത്.
മാരകായുധങ്ങളുമായി സ്ഥലത്ത്എത്തിയ സിപിഎം ഗുണ്ടകള്‍ അക്രമണം നടത്തി സ്റ്റേജ് ഉള്‍പ്പെടെ കയ്യേറാന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് എസ്.പി, ഡിവൈഎസ്പി എന്നിവരെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടും മതിയായ സംരക്ഷണം നല്‍കിയില്ല. സിപിഎം അഴിഞ്ഞാട്ടത്തിന് കാഴ്ചക്കാരായി നിന്ന് സഹകരിക്കുകയാണ് പോലീസ് ചെയ്തത്. ഉന്നതരായ പോലീസ്-സിപിഎം നേതാക്കളുടെ ഗൂഢാലോചനയും അക്രമണത്തിന് പിന്നിലുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു.
ചീമേനിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ യോഗത്തില്‍ സംസാരിക്കരുതെന്നും കൂടുതല്‍ ശബ്ദം ഉണ്ടാക്കരുതെന്നും ആദ്യമേ തന്നെ പോലീസ് ബിജെപി നേതാക്കളോട് പറഞ്ഞിരുന്നു.
അടുത്തദിവസം ചീമേനിയില്‍ എന്‍ഡിഎ ബഹുജന പൊതുയോഗം സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ചീമേനിയില്‍ മാര്‍കിസ്റ്റ് അക്രമണത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, ജില്ലാ പ്രസിഡണ്ട് എ.കെ.കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന്, പി.പത്മനാഭന് തുടങ്ങിയവരെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പി.കെ. കൃഷണദാസ് സന്ദര്‍ശിച്ചു.
കാസര്‍കോട് പ്രസ്സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ്, സംസ്ഥാന മീഡിയ സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: