തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മിഷന്റെ ശുപാര്‍ശ. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ എത്തിയേക്കും.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധി മുന്നില്‍ കണ്ടാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. വ്യാവസായിക ആവശ്യത്തിന് മുപ്പത് പൈസ വരെയും കൂട്ടിയേക്കും. മാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കും. കാര്‍ഷിക മേഖലയ്ക്കും ഇളവുണ്ട്. ജലനിധി അടക്കം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യ നിരക്ക് പ്രാബല്യത്തിലാക്കാനും കമ്മിഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരും. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോള്‍ 48 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരവും കൂടിയിട്ടുണ്ട്. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ പതിനഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഉത്പാദനം. വൈദ്യുതി പുറത്ത് നിന്നും വാങ്ങുന്ന വകയില്‍ പ്രതിമാസം 77 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: