കോഴിക്കോട്: സംസ്ഥാ നത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുടങ്ങാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടതായി ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. ക്രിസ്മസ് ഫെയറിനോടനുബന്ധിച്ച് സപ്ലൈകോ കോഴിക്കോട് റീജ്യണ്‍ കോവൂര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തുടങ്ങിയ സംസ്ഥാനത്തെ രണ്ടാമത്തെ അരിക്കട ഉദ്ഘാ ടനം ചെയ്യുകയായിരുന്നു മന്ത്രി.
അരി വില കുറക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അരി ക്കടകള്‍ തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് അരിക്ക് വില കൂടിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളായതോടെ അരിവരവ് കുറഞ്ഞതാണ് ഒരു കാരണം. അരി ലഭ്യമാക്കാതെ പൂഴ്ത്തിവെച്ച് വില കൂട്ടാനുള്ള ഏജന്റുമാരുടെ കള്ളക്കളിയും ഇതിനു പിന്നിലുണ്ട്. ഓണസമയത്ത് ഏജന്റുമാര്‍ ഇതിന് ശ്രമിച്ചെങ്കിലും ലക്ഷ്യം നടന്നില്ല.
ഏപ്രില്‍ ഒന്നോടെ കേരളത്തില്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കും. ഇതോടെ തുടക്കം മുതല്‍ ഒടുക്കം വരെ കമ്പ്യൂട്ടറൈസേഷന് വരും. എല്ലാം സുതാര്യമാവും. ഇതോടെ ഒരു ക്രമക്കേടും നടത്താന്‍ റേഷന്‍ കടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോര്പറേഷന് കൗണ്‍സിലര്‍ എം.എം. പത്മാവതി അധ്യക്ഷത വഹിച്ചു. സപ്ലൈകോ കോഴിക്കോട് റീജ്യന്റെ അസി. റീജ്യണല്‍ മാനേജര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. രവീന്ദ്രന്, പി. നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: