കുട്ടനാട്: കാവാലം- നീലംപേരൂര്‍ റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്.
കാവാലത്തു നിന്നും കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിലേക്ക് നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് ദിവസേന സര്‍വീസ് നടത്തുന്നത്. കൈനടിയില്‍ നിന്നും കോട്ടയത്തേക്കു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഏറെയാണ്. ഈ റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവര്‍ക്കു ശാരീരികാസ്വാസ്ഥ്യങ്ങള്‍ പതിവാണെന്നാണ് പരാതി.
റോഡിലെ കുഴികള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് അപകടക്കെണിയായി കഴിഞ്ഞു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും നാട്ടുകാരും നിരവധി സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ കണ്ണു തുറക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പ് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരും സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. വര്‍ഷങ്ങളായി റോഡു തകര്‍ന്നു കിടക്കുന്നതിനാല്‍ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. ജനങ്ങള്‍ സമരവുമായി രംഗത്തുവരുമ്പോള്‍ റോഡില്‍ മെറ്റില് ഇറക്കി നാട്ടുകാരെ കബളിപ്പിക്കുകയാണ് പതിവ്. നിലവാരമില്ലാത്ത ടാറിംഗാണ് കുട്ടനാടന്‍ റോഡുകളുടെ തകര്‍ച്ചയ്ക്കു പ്രധാന കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: