ന്യൂദല്‍ഹി: നോട്ട് റദ്ദാക്കി 41 ദിവസം പൂര്‍ത്തിയായപ്പോള്‍ 3,590 കോടിയുടെ കണക്കില്‍പ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 93 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചു.
നോട്ടു നിരോധനം അവസാനിക്കാന്‍ ഒമ്പതു ദിവസം കൂടി ശേഷിക്കവേ ആദായനികുതി വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. നവംബര്‍ എട്ടിനുശേഷം രാജ്യമെമ്പാടും 760 പരിശോധനകള്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റും 185 കേസുകള്‍ സിബിഐയും അന്വേഷിച്ച് വരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
നികുതി വെട്ടിപ്പും ഹവാല ഇടപാടും ഉള്‍പ്പെടെയുള്ള കേസുകളില്‍ 3,589 പേര്‍ക്ക് നോട്ടീസ് അയച്ചുവെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. രണ്ടു കോടിയുടെ 2000 രൂപ നോട്ടുകളടക്കം 14 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചിരുന്ന ദല്‍ഹിയിലെ അഭിഭാഷന് റോഹിത് ഠാണ്ടന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്കി.
ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി പി രാമ മോഹനറാവുവിന്റെ കയ്യില്‍ നിന്നും 24 ലക്ഷത്തിന്റെ പുതിയ നോട്ടുകളാണു പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: