ഹൈദരാബാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എട്ട് ഹൈദരാബാദ് സ്വദേശികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പാരീസ്, ബ്രസല്‍സ് മാതൃകയിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായും, ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കൈവശം വെച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂണ്‍ 20ന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ജുന്‍ഡ് ഉള് ഖിലാഫ ഫി ബിലാദ് അല്‍ ഹിന് (ദക്ഷിണേന്ത്യന്‍ ഖാലിഫ് സൈന്യം) എന്ന പ്രസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണ് ഇത്.
ഇവരുമായി ബന്ധപ്പെട്ട് താമസസ്ഥലങ്ങളിലും മറ്റും എന്‍ഐഎ നടത്തിയ പരിശോധനയില്‍ രണ്ട് സെമി ഓട്ടോമാറ്റിക് തോക്കുകളും, സ്ഫോടക വസ്തുക്കളും ടെലസ്കോപ്പുള്ള റെഫിളുകളും 15 ലക്ഷത്തോളം രൂപയും ഇവരില്‍ നിന്നും കണ്ടെത്തി. സ്ഫോടക വസ്തുക്കള്‍ യൂറിയ/ അമോണിയം നൈട്രേറ്റ് പൊടിയും പഞ്ചസാരയും ചേര്‍ത്ത മിശ്രിതമാണെന്ന് സംശയിക്കുന്നുണ്ട്. അതുകൂടാതെ കുപ്പിയില്‍ മിനറല്‍ ആസിഡ് സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവര്‍ സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാഫി ആര്‍മര്‍ എന്ന യൂസഫ് അല്‍ ഹിന്ദില് നിന്നും സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഷാഫി ആര്‍മറിനെ കൂടാതെ ഗള്‍ഫിലുള്ള നിരവധിയാളുകളുമായും ആശയവിനിമയം നടത്തിയിരുന്നതായും എന്‍ഐഎ അറിയിച്ചു. ഇവരില്‍ നിന്നും ആറ് ലാപ്ടോപ്പുകളും, 40 മൊബൈല്‍ ഫോണുകളും, 32 സിം കാര്‍ഡുകളും, നിരവധി ഹാര്‍ഡ് ഡിസ്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: