തൊടുപുഴ: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. തൊണ്ടിക്കുഴ കളരിയ്ക്കല്‍ ബഷീറിന്റെ മകന് സുഫൈന്‍(20) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. സമീപത്ത് തന്നെ താമസിക്കുന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവം ഇങ്ങനെ: വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെ മൂന്നിലധികം സ്ത്രീകള്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തായി കൂവക്കുന്ന് റോഡിലുള്ള തോട്ടില്‍ കുളിക്കുന്നുണ്ടായിരുന്നു.
കടവിന് മുകളിലായി നിന്ന ഇതിലൊരാളുടെ മകള്‍ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഒരു കൈ അനങ്ങുന്നതായി കണ്ടു.
ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൊബൈലില്‍ പ്രതി വീഡിയോ എടുക്കുന്നത് കണ്ടത്.
സ്ത്രീകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിലത്ത് കിടക്കുകയായിരുന്ന പ്രതി എണീറ്റ് ഓടുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം മാത്രം സ്ഥലത്തെത്തിയ പ്രതി ഇത്തരത്തില്‍ മറ്റ് ദിവസങ്ങളിലും ചിത്രീകരണം നടത്തിയിട്ടുണ്ടോ എന്ന ഭയത്തിലാണ് ഇവിടെ പതിവായി കുളിക്കാനെത്തുന്ന വീട്ടമ്മമാര്‍. പ്രതിയുടെ പക്കല്‍ നിന്നും വീഡിയോയുടെ ഭാഗവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
എസ്ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: