ഇടുക്കി: കുളമാവ് പോലീസ് സ്റ്റേഷന് പിരിധിയായ പോത്തുമറ്റത്ത് വന്‍ ഭൂമി കയ്യേറ്റം. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ അഞ്ചേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി മൊട്ടക്കുന്നുകള്‍ ഇടിച്ച് നിരത്തി കോഴി ഫാം സ്ഥാപിച്ചു. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് സൂപ്രണ്ട് നടത്തിയ പരിശോധനയെത്തുടര്‍ന്ന് വസ്തു കയ്യേറ്റത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്. പാലാ കടനാട് സ്വദേശി വടക്കേവീട്ടില്‍ ഷാജുവാണ് വസ്തു കയ്യേറി കോഴിഫാം ആരംഭിച്ചിരിക്കുന്നത്. 2016 ജനുവരിയിലാണ് പുറവിലങ്ങാട് വീട്ടില്‍ ജോസില്‍ നിന്നും ഷാജു രണ്ടേക്കര്‍ പട്ടയ ഭൂമി വാങ്ങിയത്. ഈ ഭൂമിയ്ക്ക് ചുറ്റും ഉണ്ടായിരുന്ന അഞ്ചേക്കറോളം സര്‍ക്കാര്‍ ഭൂമി കൂടി ഷാജു കയ്യേറി ഇടിച്ച് നിരത്തുകയായിരുന്നു. ഈ പ്രദേശത്ത് ജെ.സി.ബി, ഹിറ്റാച്ചി എന്നവ ഉപയോഗിച്ച് ഇടിച്ച് നിരത്തി നീരൊഴുക്ക് പൂര്‍ണമായും ഇല്ലാതാക്കി. കുളമാവ് ഡിമിലേക്കുള്ള നീരൊഴുക്ക് വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കയ്യേറ്റ പ്രദേശത്ത് വന്‍ കോഴിഫാമാണ് പ്രവര്‍ത്തിക്കുന്നത്. എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: കയ്യേറിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണം. പരിസ്ഥിതിക്ക് ദോഷകരമായി ഭവിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിക്കുക. മണ്ണിടിച്ച് മാറ്റിയ പ്രദേശത്ത് പുനര്‍നവീകരണം നടത്തുക. കയ്യേറ്റക്കാരന് സഹായമൊരുക്കിയ റവന്യൂ, പഞ്ചായത്ത്, പോലീസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുക, കയ്യേറ്റക്കാരനായ ഷാജുവിനെതിരെ കേസെടുക്കാന്‍ വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: