”കേരളത്തിലെ സഹകരണ ബാങ്കുകള്‍ സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. നോട്ടു നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ കേരളം പ്രതികരിക്കണം”. കമ്മ്യൂണിസ്റ്റ് ,കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ഒന്നരമാസമായി നടത്തുന്ന പ്രചാരണമാണിത്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു പടികൂടി കടന്നു പറഞ്ഞു. ”സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെങ്കില്‍ ഏത്് കേന്ദ്ര ഏജന്സിവേണമെങ്കിലും അന്വേഷിക്കട്ടെ. അവര്‍ കുഴപ്പം കണ്ടുപിടിക്കട്ടെ. എല്ലാ സഹായവും ചെയ്തുകൊടുക്കാം.” സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് സിബിഐ അന്വേഷണത്തിന്് വെല്ലുവിളിക്കുകകൂടി ചെയ്തു.
മന്ത്രിയുടെ ബന്ധുക്കളുടെ പേരില്‍ കടകംപള്ളി സഹകരണസംഘത്തില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന ആരോപണം വന്നപ്പോളാണ്, അതുയര്‍ത്തിയ ബിജെപി നേതാക്കളോട് ധൈര്യമുണ്ടെങ്കില്‍ സിബിഐ അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചത്. പിണറായിയുടെ വാഗ്ദാനത്തില്‍ വീണോ കടകംപള്ളിയുടെ വെല്ലുവിളി സ്വീകരിച്ചിട്ടോ അല്ലങ്കിലും കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ചില ജില്ലാ സഹകരണബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. മലപ്പുറം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് സിബിഐ റെയ്ഡും ആരംഭിച്ചു.
റെയ്ഡില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ രേഖകളില്ലാത്ത 266 കോടി രൂപ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ സഹകരണ ബാങ്കുകളിലേക്ക് കോടികള്‍ എത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. ഇടതു, വലത് മുന്നണികള്‍ സംയുക്തമായി സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി വാദിക്കുന്നതിനിടെയാണ് മലപ്പുറത്ത് രേഖകളില്ലാത്ത വന്‍നിക്ഷേപം കണ്ടെത്തിയത്. 266 കോടി രൂപയും നവംബര്‍ 10 മുതല്‍ 14 വരെ നിക്ഷേപിച്ചതെന്നാണ് സൂചന. നിക്ഷേപകര്‍ അക്കൗണ്ട് തുറക്കാന്‍ നല്കിയ അപേക്ഷകള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടു. എന്നാല്‍, നിക്ഷേപകരെക്കുറിച്ചോ വരുമാന മാര്‍ഗങ്ങളെക്കുറിച്ചോ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.
നവംബര്‍ മൂന്നിനു ബാങ്കില്‍ നീക്കിയിരിപ്പായി 100 കോടി രൂപയുണ്ടായിരുന്നതായും ഇതിനുശേഷം 10 മുതല്‍ 14 വരെയുള്ള തീയതികളില്‍ 166 കോടി രൂപ എത്തിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. കണ്ണുര്‍, കോഴിക്കോട്് ജില്ലാ ബാങ്കുകളില്‍ 450 കോടിയുടെ കള്ളപ്പണമുണ്ടെന്നാണ് സൂചന. ബാങ്കില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങളുണ്ടോ, ഇടപാടുകാരുടെ കെവൈസി വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ, നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ എട്ടിന് ശേഷം വന്‍തോതില്‍ നിക്ഷേപങ്ങളോ ഇടപാടുകളോ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
നോട്ട് നിരോധിച്ച ശേഷം സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്കുകള്‍, കെവൈസി പാലിച്ചാണോ നടപടികള്‍ സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ബാങ്ക് അധികാരികളോട് ചോദിച്ചറിഞ്ഞു. ബാങ്കിലെ കണക്കുകള്‍ പരിശോധിച്ച സംഘം സഹകരണ രജിസ്ട്രാറുടെ ഓഫീസിലെത്തിയും വിവരങ്ങള്‍ ആരാഞ്ഞു. പരിശോധന തുടങ്ങിയപ്പോളേ സ്വാഗതം ചെയ്തവരും വെല്ലുവിളിച്ചവരും ഒക്കെ എതിര്‍പ്പുമായി എത്തിയിരിക്കുകയാണ്.സഹകരണ മേഖലയെ താറടിച്ചുകാണിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന നടപടിയാണ് സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് കടകംപള്ളി സുരേന്ദ്രന് ഇപ്പോള്‍ പറയുന്നത്്.
തികച്ചും രാഷ്ട്രീയപ്രേരിതമാണ് ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ നടത്തുന്ന പരിശോധനകള്‍. നബാര്‍ഡ് മുന്‍പ് നടത്തിയ പരിശോധനയില്‍ ഒരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിട്ടും സിബിഐയും എന്‍ഫോഴ്സ്മെന്റും എന്തിനു വേണ്ടിയാണ് പരിശോധനയ്ക്കിറങ്ങിയതെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. എന്നിങ്ങനെയാണ് സുരേന്ദ്രന്റെ വിലാപം.പുത്തന്‍ തലമുറ ബാങ്കുകളെ സഹായിക്കാനാണെന്നാണ് കോടിയേരിയുടെ ആരോപണം. കള്ളപ്പണ നിക്ഷേപം ഉണ്ടെന്നു സംശയമുള്ള സഹകരണ ബാങ്കുകളില്‍ രാജ്യവ്യാപകമായാണ് റെയ്ഡ് നടത്തുന്നത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിലും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.രാജ്യത്തെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനോ നേതാക്കള്‍ക്കോ ഇല്ലാത്ത ഭയമാണ് സിപിഎമ്മിനും അവരുടെ നേതാക്കള്‍ക്കും. സഹകരണ ബാങ്കുകളില്‍ അസ്വാഭാവികമായി ഒന്നുമില്ലെങ്കില്‍ പരിശോധനയെ എതിര്‍ക്കേണ്ട ആവശ്യം എന്താണ്? പരിശോധനകളൊന്നും ജനങ്ങളെ ദ്രോഹിക്കാനോ നിക്ഷേപകരെ കഷ്ടപ്പെടുത്താനോ അല്ല. താറുമാറായ നമ്മുടെ സമ്പദ്ഘടനയെ നേര്‍വഴിക്ക് കൊണ്ടുവരാനാണ്. നിക്ഷേപങ്ങളിലെ പരിശോധനയെ എതിര്‍ക്കുന്നതു കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: