ശബരിമല: പൂര്‍ത്തിയാകാതെ കിടക്കുന്ന പല പദ്ധതികളും ദീര്‍ഘവീക്ഷണമില്ലാതെ നടപ്പിലാക്കുന്നതുമൂലം ശബരിമലയില്‍ ഒലിച്ചുപോകുത് കോടികള്‍. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ധൃതിപിടിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് കോടികളുടെ നഷ്ടം വരുത്തുന്നത്.
ശബരിമലയില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച മാലിന്യ സംസ്ക്കരണത്തിനായുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ ഓസണൈസേഷന്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ക്ലോറിന്‍ കലര്‍ന്ന വെള്ളം പമ്പയാറ്റിലേക്ക് ഒഴുകിയെത്തുകയാണ്. ഇത് നദിയുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏറെനാളായി പ്രവര്‍ത്തനരഹിതമായ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയ നടപ്പന്തലിലെ തിരക്കു കുറയ്ക്കുന്നതിന് മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് ചന്ദ്രാനന്ദന്‍ റോഡിലേക്ക് മടങ്ങുന്നതിനായി ശരണസേതു എന്ന പേരില്‍ ബെയ്ലി പാലം നിര്‍മ്മിച്ചെങ്കിലും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല.
ബെയ്ലി പാലത്തിലെ ഒരു വശത്തെ അപ്രോച്ച് റോഡിന്റെ കുത്തനെയുള്ള ഇറക്കവും മറുവശത്ത് കുത്തനെയുള്ള നൂറിനുമേല്‍ പടികളും മൂലം, ദര്‍ശനം കഴിഞ്ഞ് ക്ഷീണിതരായി മടങ്ങുന്ന തീര്‍ത്ഥാടകര്‍ ഈ പാത പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. വലിയ നടപ്പന്തലിലെ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ച് കടന്നുപോകുന്ന ട്രാക്ടറുകള്‍ ബെയ്ലി പാലം വഴി കടത്തിവിടണമെന്നുളള ചര്‍ച്ചകള്‍ ഉയര്‍ന്നുവെങ്കിലും അപ്രോച്ചു റോഡിലെ കുത്തനെയുള്ള പടിക്കെട്ടുകാരണം ട്രാക്ടറുകള്‍ക്ക് ഇതുവഴി കടന്നുവരാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതോടെ ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മ്മിച്ച ബെയ്ലിപാലം ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് ഇതിനുമുകളിലൂടെ മേല്‍പ്പാത (എലിവേറ്റഡ് പാത്ത് വേ) നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്.
മാളികപ്പുറം ക്ഷേത്രത്തിനുപിന്നില്‍ പോലീസ് ബാരക്കിനു പിന്നില്‍നിന്ന് ചന്ദ്രാനന്ദന്‍ റോഡിലെത്താന്‍ കഴിയുന്ന 160 മീറ്റര്‍ നീളം വരുന്ന മേല്‍പ്പാലത്തിന് 32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിന് പിന്നില്‍ നിര്‍മ്മിക്കുന്ന അപ്പം, അരവണ കൗണ്ടറില്‍നിന്ന് പ്രസാദം വാങ്ങി പുതിയ പാതയിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്താം. ബെയ്ലി പാലത്തിലൂടെ പോകുമ്പോഴുളള കുത്തനെയുള്ള ഇറക്കവും കയറ്റവും ഒഴിവാക്കാനാകും. പോലീസ് ബാരക്കിന് സമീപത്തുനിന്നാരംഭിച്ച് ബെയ്ലിപ്പാലത്തിലേക്കുള്ള അപ്രോച്ചുറോഡിന്റെ തുടക്കഭാഗത്തുകൂടി വനത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്താന്‍ കഴിയുന്ന രീതിയിലാണ് പാത നിര്‍മ്മിക്കുന്നത്. വനത്തിലൂടെ കടുപോകുന്നതിനാല് പാതനിര്‍മ്മാണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. 2011 ലാണ് ബെയ്ലിപ്പാലം നിര്‍മ്മിച്ചത്. ഇരുമ്പു പ്രതലമായതിനാല്‍ വെയിലാകുന്നതോടെ ഇതു ചുട്ടുപഴുക്കും. നഗ്നപാദരായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.
തീര്‍ത്ഥാടകര്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോജനകരമായ മീഡിയ സെന്ററിന്റെ മുകളിലെ രണ്ടു നിലകളായുള്ള വിശ്രമ കേന്ദ്രം പൊളിച്ച് അവിടെ ഭണ്ഡാരം പണിയാനാണ് അടുത്തനീക്കം. ഇതോടെ നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളാണ് നഷ്ടമാകുന്നത്. അരവണയും അപ്പവും പ്ലാന്റില്‍നിന്ന് വിതരണ കൗണ്ടറിലേക്കു കൊണ്ടുപോകുന്നതിനായി 50 ബഗിവാഹനങ്ങള് വാങ്ങുന്നതിന് 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ഇടയിലൂടെയുള്ള ട്രാക്ടര്‍ സഞ്ചാരം ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.
പല തട്ടുകളായുള്ള സന്നിധാനത്തിന്റെ പരിസരങ്ങളിലൂടെ ബാറ്ററിയില്‍ ഓടുന്ന ബഗി വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഇതിനു രൂപം നല്‍കുന്നത്. ബഗിവാഹനങ്ങള്ക്കായി കോടികള്‍ മുടക്കി പ്രത്യേകപാത നിര്‍മ്മിക്കേണ്ടിവരും. പമ്പാ ഗാര്‍ഡ് റൂമിനു മുന്നില്‍ സെക്യൂരിറ്റി കോംപ്ലക്സിന് ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ വനംവകുപ്പിന്റെ എതിര്‍പ്പുമൂലം ഇത് നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
പമ്പാ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു പിന്നിലൂടെ പഴയ കൂപ്പുറോഡുവഴി ചെറിയാനവട്ടത്തിന് സമീപം നിലവിലുള്ള പ്രധാന റോഡുവഴി മടങ്ങാന്‍ കഴിയുംവിധമുളള മറ്റൊരു പണംകളയല് പദ്ധതിക്കാണ് ഇപ്പോള്‍ രൂപരേഖയായിട്ടുള്ളത്. ആറുകോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ് ഇതുലഭിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. നിലവിലുള്ള നിര്‍മ്മാണങ്ങള്‍ അപ്പാടെ പൊളിച്ച് ഓരോ വര്‍ഷവും പുതിയ പുതിയ പദ്ധതികള്‍ കൊണ്ടുവന്ന് പണം നഷ്ടപ്പെടുത്തുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാന വികസനം. സാധാരണ തീര്ത്ഥാടകന് വിരിവെക്കാനാവശ്യമായ വിരിപ്പന്തലുകളോ വിശ്രമകേന്ദ്രങ്ങളോ ഒരുക്കാന്‍ തയ്യാറാകാതെ ശബരിമലയെ കച്ചവടതാത്പര്യത്തോടെയാണ് അധികൃതര്‍ നോക്കികാണുന്നതെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: