തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിക്കെതിരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും അമര്‍ഷം പുകയുന്നു. സര്‍ക്കാര്‍ ഒമ്പത് മാസം പിന്നിട്ടപ്പോള്‍ എല്ലാ തലത്തിലും അസഹിഷ്ണുതയാണ്. പാര്‍ട്ടിയും മുഖ്യനും രണ്ടു തട്ടില്‍. ആഭ്യന്തരത്തില്‍ ആകെ പ്രശ്നം. ധനകാര്യത്തില്‍ തളര്‍ച്ച. ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി സര്‍ക്കാരിന് എതിരെ, അപ്രഖ്യാപിത നിയമന നിരോധനം, റേഷന്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍.. വകുപ്പുകളിലെല്ലാം അമര്‍ഷം. ഇവ പരിഹരിക്കേണ്ട മുഖ്യമന്ത്രി നയം തിരുത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.
കൈക്കൂലിക്കെതിരെ ശക്തമായ നടപടി എന്ന് പ്രഖ്യാപിച്ചാണ് അധികാരത്തില്‍ കയറിയത്. എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ കൈക്കൂലി ആരോപണത്തിന്റെ പേരില്‍ മാറ്റേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരനും സംശയത്തിലാണ്. ഇയാള്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകും.
ആഭ്യന്തര വകുപ്പ് നീറിപ്പുകയുകയാണ്. പോലീസിലെ സ്ഥലമാറ്റവും പാര്‍ട്ടിയുടെ പോലീസ് ഭരണവുമാണ് പ്രശ്നം. സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ഉടന്‍ പോലീസ് യൂണിയനെ വരുതിയിലാക്കി. കോണ്‍ഗ്രസ് അനുകൂലികളായ ഏതാനും നേതാക്കളെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറ്റി . എന്നാല്‍ പാര്‍ട്ടി നല്കിയ പട്ടിക പ്രകാരം സ്ഥലം മാറ്റം നല്‍കിയില്ല. സേനയിലെ സിപിഎം അനുഭാവികള്‍ കടുത്ത അമര്‍ഷത്തിലാണ്. വിജിലന്‍സിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയെങ്കിലും മന്ത്രിയുടെ ബന്ധുനിയമന വിവാദത്തോടെ പിടിച്ചുകെട്ടി. വിവിധ കേസുകളില്‍ കോടതിയില്‍ നിന്നും നിരന്തരം ശകാരം കേള്‍ക്കുകയാണ് വിജിലന്‍സ്. കാലാവധി തികച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍.
വിഎസ്, എം.എ.ബേബി, പ്രകാശ് കാരാട്ട്, ആനത്തലവട്ടം ആനന്ദന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പിണറായിക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. സിപിഐയും മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതിഷേധം നടത്തിക്കഴിഞ്ഞു.പോലീസ് യുഡിഎഫ് കാലത്തെ നയം തുടരുകയാണെന്നാണ് വിഎസിന്റെയും ആനത്തലവട്ടത്തിന്റെയും ആരോപണം. കോടിയേരി ബാലകൃഷ്ണനും ഇതേ ആരോപണം ഉന്നയിക്കുന്നു.
ധനവകുപ്പിലെ എല്ലാ ഫയലുകളും മുഖ്യമന്ത്രി കാണണം എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് തോമസ് ഐസക് പിണറായിയുമായി അകല്‍ച്ചയിലായി. പൊതുവിതരണം താളം തെറ്റി. റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഭരണകക്ഷിയിലെ രണ്ടുയൂണിയനുകളിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കുന്നില്ല. . വകുപ്പ് സിപിഐ യുടേതായിതിനാല് സിപിഎം പാര്‍ട്ടി നേതാക്കള്‍ക്ക് പ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ല. വര്‍ഷത്തില്‍ അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം നല്കി. എന്നാല്‍ റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഡിസംബറില്‍ അവസാനിക്കും. അപ്രഖ്യാപിത നിയമന നിരോധനം. ലിസ്റ്റിലുള്ളവരെ നിയമിക്കാത്തതില്‍ സര്‍വ്വീസ് യുണിയനുകള്‍ പാര്‍ട്ടിനേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു കഴിഞ്ഞു.
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ കാര്യമായി ഒന്നും ചെയ്യാത്തതിനാല്‍ സിഐടിയു യൂണിയനുവരെ സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ടിവന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെതിരെ അന്വേഷണം കടുത്തപ്പോള്‍ എതിര്‍ത്ത് നിന്ന ഐഎഎസ് ഐപിഎസ് ലോബിയും ഒരുമിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകള്‍ നീങ്ങുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് ആര്‍ക്കും പരാതി പറയാനും സാധിക്കുന്നില്ല.ഏതാനും അനുചരന്മാരുടെ ഉപദേശങ്ങളില്‍ കുടുങ്ങിയെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: