തിരുവനന്തപുരം: പതിനായിരക്കണക്കിന് യുവജനങ്ങളുടെ ജീവിതത്തിന്റെ ഗതിനിര്‍ണയിക്കുന്ന കാര്യമായതിനാല്‍ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്. ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായിവിജയന് കത്തു നല്കി.
ഇരുന്നൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഈ മാസം 31ന് അവസാനിക്കുന്നത്. വന്‍തുക വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചവരും മറ്റൊരു പ്രതീക്ഷയുമില്ലാതെ റാങ്ക് ലിസ്റ്റിനെ ആശ്രയിച്ച് കാത്തിരിക്കുന്നവരും, പ്രായപരിധി പിന്നിടുന്നതിനാല്‍ അവസാന സാധ്യതയെന്നു കരുതിയിരിക്കുന്നവരുമെല്ലാം ഈ റാങ്ക് ലിസ്റ്റുകളില്‍ ഉണ്ട്. ഏറെ പരീക്ഷയെഴുതിയതില്‍ ഒരു റാങ്ക് ലിസ്റ്റില്‍ മാത്രം ഉള്‍പ്പെട്ടവരും കഠിനാധ്വാനം നടത്തി മത്സര പരീക്ഷ പാസായിട്ടും ജോലി ലഭിച്ചില്ല എന്ന ദുരവസ്ഥയിലാണ്. ചില റാങ്ക് ലിസ്റ്റുകളില്‍നിന്നും വളരെ കുറച്ച് എണ്ണം ആളുകള്‍ക്കു മാത്രം ജോലി ലഭിച്ചപ്പോള്‍ മറ്റു ചിലതില്‍നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടുമില്ല. ചില റാങ്ക് ലിസ്റ്റുകള്‍ പലതവണ നീട്ടിയിട്ടുണ്ടെങ്കില്‍ മറ്റു പലതും ഒരു തവണപോലും നീട്ടിയിട്ടില്ലാത്തവയുമാണെന്ന് കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രതിക്ഷയാണ് കാലങ്ങളായി പിഎസ്സിയിലൂടെ നിറവേറ്റപ്പെടുന്നത്. പിഎസ്സി നടത്തുന്ന പ്രവര്‍ത്തനത്തിലൂടെ തൊഴിലില്ലായ്മയെന്ന രൂക്ഷമായ പ്രശ്നമാണ് പരിഹരിക്കപ്പെടുന്നത്. അതിനാല്‍ പിഎസ്സിയുടെ കാലാവധി കഴിയാറാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കുകയെന്നത് ഒരു സര്‍ക്കാരിനെ സംബന്ധിച്ച് പരമപ്രധാനമാണ്. കാലാവധി അവസാനിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യമുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുകയായിരുന്നു.
ഈ ആവശ്യം ഉന്നയിച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രം ആരംഭിച്ചിരിക്കുകയാണ്.
ചട്ടങ്ങളില്‍ പിടിച്ച് ബാലിശമായ തീരുമാനങ്ങളെടുക്കാതെ മാനുഷിക മൂല്യങ്ങള്‍കൂടി പരിഗണിച്ച് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയാണ് വേണ്ടത്.
ഉദ്യോഗാര്‍ഥികളുടെ ആശങ്കക്ക് ഉടനടി പരിഹാരം ഉണ്ടാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: