ഏറ്റുമാനൂര്‍: ജലാശയങ്ങള്‍ സംരക്ഷിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനുള്ള കൃഷി സഞ്ചയന് പോലുള്ള കേന്ദ്രപദ്ധതികള്‍ സംസ്ഥാനം അട്ടിമറിക്കുകയാണെന്നും, കൃഷിവകുപ്പ് നടപ്പാക്കേണ്ട പദ്ധതികള്‍ നടപ്പാക്കാതെയും കണക്കുകള്‍ സമര്‍പ്പിക്കാതെയും പദ്ധതിവിഹിതം നഷ്ടപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
ജലസ്വരാജ്, ഡിജിറ്റല്‍ ബാങ്കിംഗ്, ഹെല്‍പ്പ് ഡെക്സ് ഇവയെപ്പറ്റി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലദൗര്ലഭ്യതയിലേക്ക് കേരളം അതിവേഗം നീങ്ങുമ്പോഴും കിണറുകളും കുളങ്ങളും സദികളും സംരക്ഷിക്കുന്നതിന് ഒരുനടപടിയും സ്വീകരിക്കുന്നില്ല. വയലേലകളും തണ്ണീര്‍ത്തടാകങ്ങളും വറ്റിവരണ്ട് കഴിഞ്ഞു. കേരളത്തിലെ പ്രധാനനദികളായ, പമ്പ, മണിമല, പെരിയാര്‍, ഭാരതപ്പുഴ ഇവയെല്ലാം മാലിന്യവാഹിനികളായി മാറി. ഇതിനു പരിഹാരം ഉണ്ടാകണം. അതുകൊണ്ടാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളെയും പങ്കാളികളാക്കി ജലസ്വരാജ് എന്ന പദ്ധതിയുമായി ബിജെപി മുന്നോട്ട് വരുന്നത്. ദേശീയജലദിനമായ ജനുവരി 2ന് ശാസ്താംകോട്ട തടാകത്തിന്റെ തീരത്തുവച്ച് ജലസ്വരാജ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിച്ച് അതിവേഗം മുമ്പോട്ട് കുതിക്കുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ വികസനത്തിന് പുറംതിരിഞ്ഞ് നില്ക്കുന്നു.
ഡിജിറ്റല്‍ ബാങ്കിംഗില്‍ പത്തുവര്‍ഷത്തെ വികസനം ഒരുമാസം കൊണ്ടുണ്ടായി. 1300ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായത്. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടിയിരുന്ന കേരളസര്‍ക്കാര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുവാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രപദ്ധതികള്‍ ഒന്നും വിജയിക്കരുതെന്നുള്ള ആഗ്രഹമാണിതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജലസ്വരാജിനെക്കുറിച്ച് ജലവിഭവവകുപ്പ് ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്രബോസ് ക്ലാസെടുത്തു. രൂപേഷ്.ആര്.മേനോന് ഡിജിറ്റല്‍ ബാങ്കിംഗിനെക്കുറിച്ചും സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ഹെല്‍പ്പ് ഡസ്ക് എന്ന വിഷയത്തിലലും ക്ലാസെടുത്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പി.എം.വേലായുധന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, സംസ്ഥാന സമിതയംഗം എം.ബി.രാജഗോപാല്‍, ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.എം.തോമസ്, മണ്ഡലം പ്രസിഡന്റ് എം.ജി.ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: