ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഹര്‍ജി തള്ളിയതോടെ എം.എം മണിക്ക് വിചാരണ നേരിടേണ്ടി വരും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന് ആവശ്യവും കോടതി അംഗീകരിച്ചു.
കെ.കെ ജയചന്ദ്രനെയും സിഐടിയു ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എ.കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എം മണി ഹര്‍ജി നല്‍കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് എം.എം മണി വാദിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ വിടുതല്‍ ഹര്‍ജി അനുവദിക്കാനാവില്ലെന്നാണ് കോടതി അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബിയെ എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. 1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 1988ല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടു. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. 2012ല്‍ മണക്കാട് എം.എം മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്ത് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യകേസില്‍ പ്രതികളായിരുന്നവരെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ രണ്ടാമത്തെ കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് മണിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: