ബാലുശ്ശേരി: എകരൂല്‍ ഇയ്യാട്ട് ശ്രീ മോളൂര്‍ ഭഗവതി ക്ഷേത്രത്തിന് കടുത്ത ഭീഷണിയാകുന്ന സാഹചര്യത്തില്‍ മോളൂര്പാറ ഖനനം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ വരദാനമായ പാറയുടെ വലിയഭാഗം ക്വാറി മാഫിയ കവര്‍ന്നിരിക്കുകയാണ്. അവശേഷിക്കുന്ന ഭാഗം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭക്തജനങ്ങളേയും പരിസ്ഥിതി സ്നേഹികളെയും അണിനിരത്തി ധര്‍മ്മസമരത്തിന് തയ്യാറാകണം. വലിയ കുടിവെള്ള സ്രോതസ്സാണ് പാറയുടെ നാശത്തോടെ ഇല്ലാതാകുന്നത്. ഒരു സാമൂഹ്യദുരന്തത്തിന് അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം തകര്‍ക്കുകയും ഭാരവാഹികള്‍ക്കെതിരെ നിരന്തരമായി കള്ളക്കേസ് നല്‍കുകയുമാണ് ക്വാറി മാഫിയ ചെയ്യുന്നതെന്നും ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപെടുത്താന്‍ ശ്രമം നടന്ന കാര്യവും ക്ഷേത്രം ഭാരവാഹികള്‍ സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തി. ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്, ജില്ലാ വൈസ്പ്രസിഡന്റ് എം.സി. ശശീന്ദ്രന്, ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, സെക്രട്ടറി എന്‍.പി. രാമദാസ്, കേരള ക്ഷേത്രസംരക്ഷണസമിതി നേതാക്കളായ എ.കെ. ബാലന്, എം.കെ. ചന്ദ്രന്, സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് വാസുദേവന്‍ ഉണ്ണികുളം തുടങ്ങിയവര്‍ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: