കോഴിക്കോട്: പ്ലാസ്റ്റിക്ക് എന്ന അവതാരം വിപത്തിന്റെ വിശ്വരൂപമാര്ജ്ജിച്ചിരിക്കുകയാണെന്ന് ഡോ. എം.ജി.എസ് നാരായണന് പറഞ്ഞു. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭഗീരഥം പ്ലാസ്റ്റിക്ക് പരിപാലനയജ്ഞം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന ഒരു സുന്ദരിയാണ് പ്ലാസ്റ്റിക്ക്. എല്ലാ മേഖലയിലും അത് ഉപകാരപ്രദമായി നമുക്കനുഭവപ്പെട്ടു. പക്ഷേ നമ്മുടെ തെറ്റായ ഉപയോഗരീതികൊണ്ട് ഇന്നത് വലിയൊരു ഭീഷണിയായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ഭാവിക്കുമേല്‍ അത് കരിനിഴല്‍ വീഴ്ത്തുകയാണ്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തിനെതിരായ ശക്തമായ അവബോധം വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. യുവജനങ്ങളും വിദ്യാ ര്‍ത്ഥികളും രംഗത്തിറങ്ങിയാലേ ഇത് വിജയകരമായി ഫലപ്രാപ്തിയിലെത്തിക്കാനാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. എ. അച്യുതന് ഭഗീരഥം പദ്ധതിയുടെ യജ്ഞഗീതം സമര്‍പ്പിച്ചു സംസാരിച്ചു. മനുഷ്യന് മാലിന്യ ത്തിന്റെ നിര്‍മ്മാതാക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണര്‍ന്ന സാമൂഹികബോധം വളര്‍ത്തിയെടുത്തുകൊണ്ടേ ഈ ദുരന്തത്തെ മറികടക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനം റോട്ടറി കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് സുനില്‍ ഷാ നിര്‍വ്വഹിച്ചു. അഡ്വക്കറ്റ് പി.എം.ഹാരിസ്, കൗണ്‍സിലര്‍ സയ്യിദ് മുഹമ്മദി ഷമീല്‍, ഹോളി ക്രോസ് കോളേജ് പ്രിന്‍സിപ്പല്‍ സി. ഷൈനി ജോര്‍ജ്ജ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സെയ്ദ് അക്ബര്‍ ബാദുഷാഖാന്‍, കോഴിക്കോട് സിറ്റി എഇഒ കുസുമം കെ.എസ്., കെ.പി.എം.എ. സ്റ്റേറ്റ് സെക്രട്ടറി പി.അരുണ്‍കുമാര്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, അഡ്വ. ജോണി സെബാസ്റ്റ്യന്‍, ഡോ. സുജിത്ത് എം.തമ്പി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഡോ. ജോണി ജി വടക്കേല്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ആദ്യഘട്ടം ആരംഭിക്കും. ഡിസംബര്‍ 24 മുതല്‍ 31വരെ നീണ്ടുനില് ക്കുന്ന ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സ്പെഷല്‍ ക്യാമ്പുകളുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്ക് ദുരുപയോഗത്തിനെതിരായ ബോധവല്‍ക്കരണം വിവിധ പരിപാടികളിലൂടെ നടത്തപ്പെടും. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, പുനരുപയോഗം നടത്തുക, വലിച്ചെറിയാതെ പുനരുല്പാദനത്തിനയക്കുക തുടങ്ങിയ കരുതല്‍ നടപടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ ഭരണകൂടം, നഗരസഭ, ക്ലബ്ബുകള്‍, രാഷ്ട്രീയസംഘടനകള്‍, വ്യാപാര-വ്യവസായസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: