കോഴിക്കോട്: ഇരുവിഭാഗം സുന്നി സംഘടനകളുടെയും പ്രചാരണയാത്രകള്‍ മുസ്ലീംലീഗിനെ ധര്‍മ്മസങ്കടത്തിലാക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗവും ഇ.കെ. സുന്നിവിഭാഗവുമാണ് ആരോപണ-പ്രത്യാരോപണങ്ങളുമായി കേരളയാത്ര നടത്തുന്നത്. ഒന്ന് മാനവികതയെ ഉണര്‍ത്താനുള്ള കേരളയാത്ര എന്നാണെങ്കില്‍ മറ്റൊന്നിന്റെ പേര് ആത്മീയ ചൂഷണത്തിനെതിരെയുള്ള ജിഹാദ് എന്നാണ്. പേര് എന്തായാലും കാന്തപുരം കോഴിക്കോട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുടിപ്പള്ളി സംബന്ധിച്ച് ഇരുസംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് യാത്രകളിലൂടെ കൂടുതല്‍ രൂക്ഷമാവുന്നത്. മുസ്ലീംലീഗാണ് രണ്ടു യാത്രകളില്‍പ്പെട്ട് കടുത്ത സമ്മര്‍ദ്ദത്തിലാവുന്നത്. എ.പി. വിഭാഗവുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന ഇ.കെ. വിഭാഗത്തിന്റെ താക്കീതാണ് പ്രധാന കാരണം. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എ.പി. വിഭാഗത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലീഗിനായിരുന്നു. ഇ.കെ.യെ പിണക്കാനും വയ്യ എ.പിയെ വിടാനും വയ്യ എന്ന ധര്‍മ്മസങ്കടത്തില്‍ പെട്ടിരിക്കുകയാണ് മുസ്ലീംലീഗ്. ഇ.കെ. സുന്നി വിഭാഗത്തിന്റെ യാത്രാ സ്വീകരണങ്ങളില്‍ പ്രാദേശിക ലീഗ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രധാന നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ്. എ.പി. വിഭാഗത്തിന്റെ യാത്രയില്‍ നിന്ന് ലീഗ് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്.
എന്നാല്‍ എ.പി വിഭാഗത്തിന്റെ യാത്രയില്‍ സിപിഎം നേതാക്കള്‍ കൂടാതെ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നതാണ് ലീഗ് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്റെയും ഇ.കെ. സുന്നിവിഭാഗത്തിന്റെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെയാണ് കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ എ.പി. വിഭാഗം യാത്രയുമായി പൂര്‍ണ്ണമായി സഹകരിക്കുന്നത്. കെ. സുധാകരന് എം.പി, എം.കെ. രാഘവന് എം.പി, എന്‍. സുബ്രഹ്മണ്യന്, അനില്‍കുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് എ.പി. വിഭാഗം യാത്രയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പങ്കെടുത്തത്. സിപിഎം നേതാവ് ഇ.പി. ജയരാജനും കെ. സുധാകരനും കാന്തപുരവുമായി കണ്ണൂരില്‍ ഒരേ വേദി പങ്കിട്ടതും ഇ.കെ. വിഭാഗത്തിന്റെ കടുത്ത വിമര്‍ശനത്തിനിടയാക്കി. തളിപ്പറമ്പ് അരിയില്‍ അബ്ദുല്ഷുക്കൂര് വധവുമായി ബന്ധപ്പെട്ട സിപിഎം നേതാക്കളുമായി വേദി പങ്കിട്ടത് മുന്നണിമര്യാദകള്‍ ലംഘിച്ചാണെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. എ.പി. വിഭാഗം യാത്രയുമായി സഹകരിക്കരുതെന്ന് ഇ.കെ. സുന്നി നേതാവ് നാസര്‍ഫൈസി കൂടത്തായി കോഴിക്കോട്ട് പത്രസമ്മേളനത്തിലൂടെ രാഷ്ട്രീയനേതാക്കളോടും സാംസ്കാരിക നായകന്മാരോടും ആവശ്യപ്പെട്ടിരുന്നു. ഇ.കെ. വിഭാഗത്തിന്റെയും മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ യാത്രയുമായി സഹകരിക്കുന്നത്. യുഡിഎഫിന്റെ എക്കാലത്തെയും ഉറച്ച വോട്ടുബാങ്കായ ഇ.കെ. വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ എ.പി. യാത്രയില്‍ പങ്കെടുക്കുന്നത് യുഡിഎഫിനെ മറ്റൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിലാണ് സമസ്തയിലെ ഇ.കെ. വിഭാഗം എന്നതും പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുകയാണ്.
ഇതിനിടെ കാന്തപുരത്തിനെതിരെ കടുത്ത ആക്രമണമാണ് ഇ.കെ. വിഭാഗം ഉന്നയിക്കുന്നത്. സാമ്പത്തിക കുറ്റവാളികളും ക്രിമിനലുകളുമാണ് എ.പിയുമായി സഹകരിക്കുന്നത്. കര്‍ണാടകയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ വഖഫ് കുംഭകോണത്തില്‍ ആരോപണ വിധേയനായ സി.എം. ഇബ്രാഹിം, മലപ്പുറം കുറ്റിപ്പുറത്തെ ഷാന്‍ എന്റര്‍പ്രൈസസിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ അബ്ദുല്‍നൂര്‍ എന്നിവരടക്കമുള്ളവരാണ് എ.പി. യാത്രയുമായി സഹകരിക്കുന്നത്. കൊലക്കേസ് പ്രതികളും ലൈംഗിക കുറ്റവാളികളും ഇതിലുണ്ട്. അഗതിമന്ദിരത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവിധേയനായ ഉസ്മാന് സഖാഫി പയ്യനടം എ.പി. യാത്രയില്‍ ഉണ്ട്. ഇത് മാനവികതയിലേക്കുള്ള യാത്രയല്ല മാനം കാക്കാനുള്ള യാത്രയാണെന്ന് ഇ.കെ. വിഭാഗം പൊതുയോഗങ്ങളില്‍ ആരോപിക്കുന്നു.
ഒന്നരക്കോടിയുടെ കാറില്‍ നടത്തുന്ന യാത്ര രാഷ്ട്രീയക്കാരെ കബളിപ്പിക്കുകയാണെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ചില രാഷ്ട്രീയ നേതാക്കള്‍ യാത്രയുമായി സഹകരിക്കുന്നത് കള്ളന് കഞ്ഞിവെക്കുന്നതിന് തുല്യമാണ്. ഇസ്രായേല്‍ ചാരനെന്ന് ആരോപിക്കപ്പെട്ട കെ.വി. തോമസിനെയാണ് യാത്ര ഉദ്ഘാടനത്തിന് വിളിച്ചത്. തസ്ലീമ നസ്രീന് സംരക്ഷണം കൊടുത്തത് കെ.വി. തോമസ് ഇടപ്പെട്ടാണ്. ഇസ്ലാമിന്റെ ശത്രുക്കളുമായാണ് കാന്തപുരം കൈകോര്‍ക്കുന്നത്. കാന്തപുരത്തിന്റെ യാത്ര അഭിസാരികയുടെ ചാരിത്ര പ്രസംഗത്തിന് തുല്യമാണെന്ന് നാസര്‍ഫൈസി കൂടത്തായി ആരോപിച്ചു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: