‘ജ്ഞാനവും വിജ്ഞാനവും’, ‘ത്രിപുടി’ എന്നീ ശീര്‍ഷകങ്ങളില്‍ മുമ്പ് വായിച്ച കാര്യങ്ങള്‍ ഓര്‍ക്കുമല്ലൊ. ജ്ഞാതാവും ജ്ഞേയവും പിരിഞ്ഞു രണ്ടായി നിന്നുകൊണ്ടുള്ള അവലോകനത്തില്‍ സത്യമായ ഒരേയൊരു സത്തയുടെ മിഥഃപ്രവര്‍ത്തനമാണ് പ്രപഞ്ചബോധമായി, പ്രപഞ്ചാനുഭൂതിയായിത്തീരുന്നത്. ഇദന്തയുടെ ജ്ഞാനത്തിനും ആധാരമായുള്ള ജ്ഞാനമാണ് ബ്രഹ്മത്തിന്റെ ജ്ഞാനം.
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്വക്ഷേത്രേഷു ഭാരത
ക്ഷേത്ര ക്ഷേത്രജ്ഞയോര്‍ ജ്ഞാനം
യത് തത് ജ്ഞാനം മതം മമ (ഗീത- അ. 13 ശ്ലോകം-2)
സര്‍വക്ഷേത്രങ്ങളിലും വച്ച്, സര്‍വ പ്രപഞ്ചവസ്തുക്കളിലും വച്ച് ഞാന്‍ ക്ഷേത്രജ്ഞനെന്ന് നീ ധരിക്കുക. ക്ഷേത്രമാകുന്ന പ്രപഞ്ചത്തെക്കുറിച്ചും ക്ഷേത്രജ്ഞനാകുന്ന പരമപുരുഷനെക്കുറിച്ചുമുള്ള ജ്ഞാനമാണ് എന്നെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം എന്നുമുള്ള എന്റെ മതം നീ അറിയുക.
ബ്രഹ്മത്തിലേക്ക് വിരല്‍ചൂണ്ടുന്ന രണ്ട് ശാസ്ത്രകാരന്മാരുടെ വാക്കുകള്‍കൂടി നമുക്ക് കേള്‍ക്കാം. ആധുനിക ഫ്സ്ക്സിന്റെ ആണിക്കല്ലുകളിലൊന്നായ ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ വാക്കുകള്‍ ആദ്യം പരിശോധിക്കാം. ”ആറ്റം കണികകളുടെ ആന്ദോളനം ഉണ്ടാക്കുന്നതും ആറ്റത്തിന്റെ സൂക്ഷ്മ സൗരയൂഥങ്ങളാക്കി അവയെ അടുക്കുന്നതുമായ ഒരു ശക്തിയാണ് എല്ലാ ജഡങ്ങളുടെയും സത്തയും ഉദ്ഭവസ്ഥാനവും. പക്ഷെ പ്രപഞ്ചത്തിനുള്ളില്‍ ഒരു ബുദ്ധിതത്ത്വമോ ആന്തരികശക്തിയോ ഇല്ലാത്തതുകൊണ്ട് ഈ ശക്തിക്കുപിറകില് ബുദ്ധിയുക്തമായ ഒരു ചൈതന്യസത്തയെ നമുക്ക് അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ സത്തയാണ് എല്ലാ ജഡങ്ങളുടെയും അടിസ്ഥാനതത്ത്വം.” നാം കണ്ട ഗീതാശ്ലോകത്തിന്റെ പൊരുള്‍ മറ്റൊന്നല്ലെന്നു മനസ്സിലാക്കാം.
ജ്ഞേയം യത്തദ് പ്രവക്ഷ്യാമി
യദ്ജ്ഞാത്വാമൃതമശ്നുതേ
അനാദിമത് പരംബ്രഹ്മ
ന സത്തന്നാസദുച്യതേ. (ഗീത- അ.13;ശ്ലോകം-12)
യാതൊന്നറിഞ്ഞാല്‍ അമൃതത്ത്വത്തെ (മരണത്തെ ജയിച്ച അവസ്ഥ) പ്രാപിക്കാന്‍ പറ്റുമോ അത് ഞാനിതാ പറയുന്നു- അനാദിമത്തായ (സര്‍വത്തിനും മീതെയായ) പരംബ്രഹ്മം സത്തുമല്ല അസത്തുമല്ല. സത്തെന്നാല്‍ പ്രമാണത്തിന് വിധേയമായത്; കാണപ്പെടുന്ന കാര്യവസ്തുവല്ലെന്നു സാരം. അസത്തെന്നാല്‍ നിഷേധത്തിന് വിധേയമായിട്ടുള്ളത് . കാണപ്പെടാത്ത കാരണമോ ഇല്ലാത്തതോ അല്ലെന്നു സാരം.
ഫ്രിജോഫ് കാപ്ര തന്റെ ‘ടാവോ ഓഫ് ഫിസിക്സില്‍’ ഇങ്ങനെ പറഞ്ഞിരിക്കുന്നു; ”മോഡേണ്‍ ഫിസിക്സിലെ വിരുദ്ധകല്‍പനകളുടെ സംയോജനത്തിന്റെ ഉദാഹരണങ്ങള്‍ സബ്-ആറ്റോമിക് തലത്തില്‍ കാണാന്‍ കഴിയും. അവിടെ കണികകള്‍ ഒരേസമയം നശ്വരങ്ങളും അനശ്വരങ്ങളുമാണ്. ജഡസത്ത ഒരേപോലെ അഖണ്ഡവും ഖണ്ഡിതവുമാണ്. മാത്രമല്ല, ഊര്‍ജ്ജവും ജഡവും ഒരേ പ്രതിഭാസത്തിന്റെ വ്യത്യസ്തവശങ്ങള്‍ മാത്രമല്ലാതെ ഒന്നുമല്ല.” (അ. -11; പുറം -152).
ഏതദ്ധ്യേവാക്ഷരം ബ്രഹ്മ
ഏതദ്ധ്യേവാക്ഷരം പരം
(കഠോപനിഷത്ത് – 2-ാം വല്ലി, 16-ാം മന്ത്രം)
ഈ അക്ഷരം (നാശരഹിതമായത്) തന്നെ അപരബ്രഹ്മവും പരബ്രഹ്മവുമാകുന്നു.
ഒന്നായതിനെ പലതായി ധരിച്ചുവശാകുന്നു. പലതില്ല, ഒന്നെയുള്ളു എന്ന ബോധം, അതാണ് യഥാര്‍ത്ഥ ജ്ഞാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: