തുറവൂര്‍: പമ്പാപാതയിലെ തിരക്കേറിയ ഭാഗമായ തുറവുര്‍ കവല മുതല്‍ തൈക്കാട്ടുശേരി പാലം വരെ കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. പള്ളിത്തോട് മുതല്‍ മാക്കേക്കടവ് വരെ പത്തുകോടി രൂപ ചെലവഴിച്ചാണ് റോഡ് പുതുക്കിപ്പണിതത്.
തൈക്കാട്ടുശേരി പാലത്തിന്റെ പ്രവേശന പാത മുതല്‍ പടിഞ്ഞാറ് തുറവുര്‍ കവല വരെയുള്ള ഭാഗത്ത് റോഡരികില്‍ നടപ്പാത ഒരുക്കാത്തത് കാല് നടയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. റോഡരികിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും ഇടയില്‍ സൗകര്യമില്ലാത്തത് മൂലം വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കം കാല്‍നടയായി സഞ്ചരിക്കുന്നവരും ഇരുചക്രവാഹന യാത്രികരും അപകട ഭീതി നേരിടുകയാണ്.
തൈക്കാട്ടുശേരി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുകയും പള്ളിത്തോട് മുതല്‍ മാക്കേക്കടവ് കവല വരെയുള്ള റോഡ് ദേശീയ നിലവാരത്തില്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതോടെ തിരക്കേറിയ റോഡിലൂടെ ഭാരവണ്ടികളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ചീറിപ്പായുന്നത്. വാഹനങ്ങളുടെ അമിത വേഗതയും ഓവര്‍ടേക്കിങും അപകടങ്ങള്‍ പതിവാകുന്നതിനും കാരണമായിട്ടുണ്ട്. പാലം ഗതാഗതത്തിനായി തുറന്നതിനെ തുടര്‍ന്ന് റോഡ് കൈയേറിയുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കാന്‍ അധികാരികള്‍ നടപടി തുടങ്ങിയെങ്കിലും പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.
പ്രമുഖരുടെ കൈയേറ്റങ്ങള്‍ സംരക്ഷിക്കാന്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയതാണ് നടപടി തടസപ്പെടുന്നതിന് കാരണമായത്. കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ച് നടപ്പാത ഒരുക്കിയാല്‍ ശബരിമല തീര്‍ത്ഥാടകരടക്കം കടന്നുപോകുന്ന റോഡിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ കഴിയുമെങ്കിലും അധികാരികള്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കാതെ യാത്രക്കാരെ വലയ്ക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: