2016 നവംബര്‍ മാസം എട്ടാം തീയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ നാം ഉപയോഗിച്ചുകൊണ്ടിരുന്ന 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയെന്ന് പ്രഖ്യാപിക്കുകവഴി ഇന്ത്യയില്‍ പുതിയ സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി പ്രചാരത്തിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കുകവഴി ജനങ്ങളില്‍ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടുണ്ടാകാം. അത് താല്‍ക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നല്ല നാളുകള്‍ നമ്മുടെ മുന്നില്‍ ചരിത്രം രചിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 2016 നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ 50 ദിവസം. ഇതാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ച സമയപരിധി. നാം നേരിടാന്‍ പോകുന്ന ചില ബുദ്ധിമുട്ടുകള്‍, അതിനെ വേണ്ടവിധത്തില്‍ കാണുവാനും സഹിക്കുവാനുമുള്ള മാനസിക തയ്യാറെടുപ്പ്. ഇതാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഈ ദൗത്യം പൂര്‍ത്തിയാക്കാനാണ് 50 ദിവസം. ഈ ആഹ്വാനത്തെ ക്രിയാത്മകമായും നിഷേധാത്മകമായും കണ്ടവരുണ്ട്.
കള്ളപ്പണവും കള്ളനോട്ടും
ഈ രണ്ടുവാക്കുകള്‍ക്കും രണ്ട് അര്‍ത്ഥമാണ്. കള്ളപ്പണം, അതായത് കണക്കില്‍പ്പെടാത്ത സമ്പാദ്യം കുറുക്കുവഴിയിലൂടെയും കള്ളത്തരത്തിലൂടെയും അഴിമതിയിലൂടെയും ആകാം. കള്ളനോട്ട് എന്നത് സ്വദേശത്തോ, വിദേശത്തോ രഹസ്യമായി തയ്യാറാക്കി പുറത്തുവരുന്ന അനധികൃതമായ നോട്ടുകള്‍. രണ്ടിനെയും തകര്‍ക്കുക, അല്ലെങ്കില്‍ ഉന്മൂലനം ചെയ്യുക. ഈ ആശയമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്.
ഭാരതത്തില്‍ നടക്കുന്ന പണമിടപാടുകള്‍ വെറും 20% ബാങ്കുകള്‍ വഴി നടക്കുന്നു. ബാക്കി 80% ഇടപാടുകളും വ്യക്തികള്‍ തമ്മില്‍ സാമ്പത്തിക ക്രയവിക്രയത്തിലൂടെ നടക്കുന്നു. എത്രയോ ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളില്‍ ക്രയവിക്രയം ബില്ലിംഗ് സംവിധാനം ഇല്ലാതെ നടക്കുന്നു. ഈ പ്രക്രിയ ഇവിടത്തെ വില്‍പ്പനനികുതി, വരുമാനനികുതി അധികാരികള്‍ക്ക് അറിയില്ലാഞ്ഞിട്ടാണോ? അതായത് ഇത്തരം സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരാണ്. പാക്കിസ്ഥാനില്‍ തയ്യാറാക്കി ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന അയല്‍രാജ്യങ്ങള്‍ വഴിയാണ് നമ്മുടെ നാട്ടിലേക്ക് കള്ളനോട്ടുകള്‍ ഒഴുക്കുന്നത്. കള്ളനോട്ടുകള്‍ 500 ന്റെയും 1000 ന്റെയും ആണ്. ഇന്ത്യയില്‍ പ്രചാരത്തിലുള്ള കള്ളനോട്ട് എത്രയാണെന്ന് കൃത്യമായ കണക്കില്ല. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഏകദേശം 400 കോടി കള്ളനോട്ടുണ്ട് എന്നാണ്. അതില്‍ ഏറെയും 500 ന്റെയും 1000 ന്റെയും. നമ്മുടെ സമ്പദ്വ്യവസ്ഥയെ തകിടംമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം മാത്രമല്ല ഇതിന്റെ പിന്നിലുള്ളവരുടെ ലക്ഷ്യം.
ഈ കള്ളനോട്ട് ശൃഖലയിലൂടെ നാടിനെ സാമൂഹ്യമായും സാംസ്കാരികമായും പൈതൃകമായും തകര്‍ക്കുക എന്ന ഗൂഢനീക്കവുമുണ്ട്. ആര്ബിഐയുടെയുടെ കണക്ക് പ്രകാരം 2016 തുടക്കത്തില്‍ ഇന്ത്യയില്‍ 16400 ബില്ല്യണ്‍ രൂപയ്ക്കുള്ള കറന്‍സിനോട്ടുകളാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. അതില്‍ 14100 ബില്ല്യണ്‍ രൂപയ്ക്കുള്ള നോട്ടുകള്‍ 500 ന്റെയും 1000 ന്റെയും ആണ്. ബാക്കിവരുന്ന 2300 ബില്ല്യണ്‍ രൂപ 5,10,20,50,100 എന്നീ ക്രമത്തില്‍ ഉള്ളതാണ്. ഇതിന് സമാന്തരമായി ഏകദേശം 400 കോടി രൂപയ്ക്കുള്ള 500 ന്റെയും 1000 ന്റെയും കള്ളനോട്ടുകളും ഇന്ത്യയില്‍ പ്രചാരത്തില്‍ ഉണ്ട്. അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ നിലവില്‍ പ്രചാരത്തിലുള്ള കള്ളനോട്ടുകളുടെ മൂല്യം 2000 കോടിക്ക് മേല്‍ വരുമെന്നാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ടും എടിഎം വഴിയും ഇന്ത്യയില്‍ 500, 1000 രൂപയുടെ കള്ളനോട്ടുകള്‍ പുറത്തുവരുന്നു. സ്വഭാവികമായും നോട്ട് അസാധുവാക്കല്‍ വഴി കള്ളപ്പണത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും തടയപ്പെടും.
നാം നേരിടുന്ന വെല്ലുവിളികള്‍
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇന്ന് നേരിടുന്ന മൂന്ന് വലിയ ഭീഷണികളാണ് കള്ളപ്പണം, കള്ളനോട്ട്, ഭീകരപ്രവര്‍ത്തനം. ഈ മൂന്ന് ധ്രുവങ്ങള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല ഇവിടെ നിലനില്‍ക്കുന്ന മതേതര കാഴ്ചപ്പാടിനെയും, സാമൂഹ്യ, സാംസ്കാരിക കാഴ്ചപ്പാടിനെയും തച്ചു തകര്‍ക്കും. ഒരൊറ്റ രാത്രികൊണ്ട് ഇവ ഇല്ലാതാക്കാനുള്ള ധീരമായ തീരുമാനമാണ് പ്രധാനമന്ത്രി എടുത്തത്.
എതിര്‍പ്പ് എവിടെ നിന്ന്?
നോട്ടുകളുടെ അസാധുവാക്കല്‍ പ്രഖ്യാപിക്കുകവഴി, നവംബര്‍ ഒന്‍പതിന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (ബാങ്കുകള്‍) വേണ്ട പ്രാഥമിക തയ്യാറെടുപ്പ് നടത്താനായി അവധി പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ 50 ദിവസം ജനങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കിയാണ് പ്രധാനമന്ത്രി ഈ ദൗത്യം നടപ്പിലാക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. പക്ഷേ ഇതിനെ ആദ്യംതന്നെ നിഷേധാത്മക സമീപനവുമായിട്ടാണ് ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകള്‍ സമീപിച്ചത്. ഇന്ത്യയിലെ ബ്യൂറോക്രാറ്റുകള്‍ മുതല്‍ കരിംചന്തക്കാര്, മാധ്യമ ലോബികള്‍, വിഘടന വാദികള്‍, കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നവര്‍ വരെ ഈ തീരുമാനം വഴി ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ജനങ്ങളില്‍ ഭീതി ഉളവാക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു.
കശ്മീരിലെ ഭീകരവാദികള്‍, വിഘടന വാദികള്‍, മാവോയിസ്റ്റുകള്‍, നക്സല്‍ വാദികള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍, ഹവാല ഇടനിലക്കാര്‍ എന്നുവേണ്ട രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും അവരെ പ്രോത്സാഹിപ്പിക്കുന്നവരും ഒരുമിച്ചുനിന്ന് എതിര്‍ക്കാന്‍ തുടങ്ങി.
ആരോപണങ്ങള്‍ എന്തുകൊണ്ട്?
സത്യത്തില്‍ പ്രധാനമന്ത്രി ചെയ്ത തെറ്റെന്ത്! ഈ പ്രഖ്യാപനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത് എന്തുകൊണ്ട് ഇത്തരം പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എല്ലാവരുമായി കൂടിയാലോചിച്ചില്ല എന്നാണ്. എന്നുവച്ചാല്‍ കള്ളപ്പണക്കാര്‍ക്ക് അത്തരം നോട്ടുകള്‍ മാറി എടുക്കാനുള്ള മുന്‍കരുതല്‍, അതുമല്ലെങ്കില്‍ തയ്യാറെടുപ്പ് നടത്താനുള്ള സമയം നല്‍കിയില്ല!
ഒരു ബാങ്ക് അക്കൗണ്ടിലേക്ക് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 നകം 2.50 ലക്ഷം വരെ മാറ്റിയെടുക്കാം. എന്നാല്‍ അതില്‍ കൂടുതല്‍ വരുന്നതിന് കൃത്യമായ കണക്ക് കാണിക്കണം. അപ്പോള്‍ അത്തരം കള്ളക്കണക്ക് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിനുള്ള സമയം നല്‍കിയില്ല.
ഈ തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍, തയ്യാറെടുപ്പിനുള്ള സമയം കൊടുത്തിരുന്നുവെങ്കില്‍ കള്ളപ്പണം ഉന്മൂലനം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. പൂര്‍ണ്ണമായും സാധിക്കുമെന്ന് ഒരുപക്ഷെ ആരും വിചാരിക്കുന്നില്ലായിരിക്കാം. എന്നാല്‍ ഈ ദൗത്യം വിജയിച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ ഇത്തരം കള്ളപ്പണം പൂഴ്ത്തിവെയ്ക്കുവാന് ആരും ശ്രമിക്കുകയില്ല.
എന്തുകൊണ്ട് രാഷ്ട്രീയക്കാരും കള്ളപ്പണ ലോബിയും ഹവാലക്കാരും മാദ്ധ്യമങ്ങളും ഇതിനെ എതിര്‍ക്കുന്നു? ഒന്നുകില്‍ അവരുടെ മടിക്ക് കനം ഉണ്ട്, അല്ലെങ്കില്‍ അവര്‍ സൃഷ്ടിച്ചിട്ടുള്ള ബിനാമികള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയം. എതിര്‍ക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ജനങ്ങളെ കൂടെനിര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചില്ല? മുടന്തന്‍ ന്യായങ്ങളിലൂടെ രാഷ്ട്രീയക്കാരും (പ്രതിപക്ഷ പാര്‍ട്ടികള്‍) അതിനെ വെള്ളപൂശുന്ന മാദ്ധ്യമങ്ങളുമാണ് എതിര്‍പ്പിന്റെ പിന്നില്‍.
തയ്യാറെടുപ്പുകള്‍
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മര്‍മം എന്നു പറയുന്നത് സാമ്പത്തിക ക്രയവിക്രയമാണ്. എല്ലാതരത്തിലുമുള്ള ഇടപാടുകളുടെയും നിയന്ത്രിക്കുന്നത് കറന്‍സിയാണ്. ഇതിനെ ശുദ്ധീകരിക്കാതെ സമ്പദ് വ്യവസ്ഥയെ ശുദ്ധമാക്കാന്‍ സാധിക്കില്ല എന്ന പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമാണ് ഇത്തരം ശക്തമായ, വിഷമതകള്‍ ഏറെയുള്ള (ജനങ്ങളുടെ ബുദ്ധിമുട്ട്) തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
$ 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് കൊടുത്തവാക്ക്, അതായത് കള്ളപ്പണത്തിന് എതിരെ നടപടി.
$ സുപ്രീംകോടതി എത്രയോ നാളുകളായി പറയുന്ന നിര്‍ദ്ദേശം, എസ്ഐടി രൂപീകരണം നടപ്പിലാക്കി.
$ ജന്‍ധന്‍ യോജന വഴി സാധാരക്കാരെ ബാങ്കുകളുമായി ബന്ധപ്പെടുത്തി.
$ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡുകള്‍ എല്ലാ ഇടപാടുകള്‍ക്കും നിര്‍ബന്ധമാക്കി.
$ സബ്സിഡി, മറ്റു സര്‍ക്കാര്‍ ഫണ്ടുകള്‍ പൂര്‍ണ്ണമായും ബാങ്കുവഴിയാക്കി.
$ 2016 ആഗസ്റ്റില്‍ ബിനാമി ട്രാന്‍സഫര്‍ ആക്ട് ഭേദഗതി ചെയ്തു.
$ സ്വമേധയാ കള്ളപ്പണം വെളുപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചു. 2016 സെപ്റ്റംബര്‍ 30 ആയപ്പോള്‍ ഏകദേശം 65000 കോടി പുറത്തുവന്നു. അതിന്റെ 45% നികുതിവരവ്, 30000 കോടി സര്‍ക്കാരിലേക്ക് വന്നു.
$ 2016 ഒക്ടോബര്‍ 22-ന് ബറോഡയിലെ ഒരു യോഗത്തില്‍ കള്ളപ്പണത്തിന് എതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ആശയം മുന്നോട്ട് വെച്ചു.
$ മറ്റു രാജ്യങ്ങളിലുള്ള കള്ളപ്പണ നിക്ഷേപം ഏകദേശം 10.50 ലക്ഷം കോടി ഉണ്ടാകുമെന്നാണ് കണക്ക്. ഇതു തിരികെകൊണ്ടുവരാനുള്ള നടപടികളുമായി പ്രധാനമന്ത്രി മുന്നോട്ട് പോയി.
$ ദീപാവലിക്കുശേഷം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ്, ആവശ്യമായ നിയമ നടപടികള്‍ എടുക്കാനുള്ള അവസരം ഉണ്ടാക്കി. (പാര്‍ലമെന്റില്‍ വേണ്ടവിധം ചര്‍ച്ചചെയ്യാനുള്ള അവസരം പ്രതിപക്ഷം പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി)
$ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് (പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ്) ഈ പ്രഖ്യാപനം വഴി കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ക്രയവിക്രയം തെരഞ്ഞെടുപ്പ് കാലത്ത് തടയാന്‍ സാധിച്ചു.
$ 2017 ഫെബ്രുവരിയില്‍ വരാനിരിക്കുന്ന പുതിയ കേന്ദ്ര ബഡ്ജറ്റിന് മുമ്പ് ഈ തീരുമാനത്തിലൂടെ പുതിയ സംരഭങ്ങള്‍ തുടങ്ങാനും, പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്താനും സഹായിക്കും.
$ ഭാരതത്തിന്റെ രാഷ്ട്രപതിയെയും സേനാമേധിവകളെയും വിവരങ്ങള്‍ ധരിപ്പിച്ചു.
ബാങ്ക് ഇടപാടുകള്‍
സംബന്ധിച്ച തീരുമാനങ്ങള്‍
$ തുടക്കത്തില്‍ 4500 രൂപവരെ പഴയനോട്ടുകള്‍ മാറ്റാനുള്ള അവസരം
$ എടിഎം വഴി നിത്യവും 2000 രൂപയും (പിന്നീട് 2500 രൂപയും ആക്കി) ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാനുള്ള സൗകര്യം
$ കറണ്ട് അക്കൗണ്ട് ഉള്ളവര്‍ക്ക് ആഴ്ചയില്‍ 50000 രൂപ പിന്‍വലിക്കാം.
$ കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടിന് ചാര്‍ജ്ജ് ഇല്ല.
$ പ്രീപെയ്ഡ് മൊബൈല്‍ ടോപ്പ്അപ്പിന് 500 ന്റെ പഴയനോട്ട് ഉപയോഗിക്കാം.
$ വിദേശികള്‍ക്ക് പ്രതിവാരം 5000 രൂപവരെ മാറ്റിയെടുക്കാം.
$ ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് കെവൈസി പാലിക്കുന്നവര്‍ക്ക് 10000 രൂപയും അല്ലാത്തവര്‍ക്ക് 5000 രൂപയും പിന്‍വലിക്കാം.
$ വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീ
ഒഴിവാക്കി
$ ദേശീയ പാതകളിലെ ടോള്‍ പിരിവ് ഡിസംബര്‍ രണ്ട് വരെ ഒഴിവാക്കി
$ റെയില്‍വേ ടിക്കറ്റ്, വൈദ്യുതി/ജല ബില്ലുകള്‍, പെട്രോള്‍ പമ്പുകള്‍, നികുതി അടവ്, സ്കൂള്‍, കോളേജ് ഫീസുകള്‍, കോപ്പറേറ്റീവ് സ്റ്റോറുകളില്‍ 5000 രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാം.
$ നവംബര്‍ 10-നും ഡിസംബര്‍ 30 നും ഇടയില്‍ സാധാരണ എസ്ബി അക്കൗണ്ടുകളില്‍ 2.50 ലക്ഷം വരെ അടയ്ക്കാം. അതിന് മുകളിലുള്ള തുകയ്ക്ക് കണക്ക് കാണിക്കണം.
$ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 49000 രൂപവരെ നിക്ഷേപിക്കാം.
$ വിവാഹ ആവശ്യത്തിന് 2.50 ലക്ഷം വരെ പിന്‍വലിക്കാനുള്ള പ്രത്യേക അനുമതി.
$ കര്‍ഷകര്‍ക്ക് പിന്‍വലിക്കാനുള്ള പരിധി 50000 രൂപ ആക്കി ഉയര്‍ത്തി.
$ എസ്ബിഐ സൈ്വപ്പ് കാര്‍ഡ് മെഷിനുള്ള പെട്രോള്‍ പമ്പുകള്‍വഴി 2000 രൂപവരെ പിന്‍വലിക്കാം.
$ പണമുള്ള എടിഎമ്മുകള്‍ കണ്ടെത്താനുള്ള വെബ്സ്സൈറ്റും ആപ്പും നിലവില്‍ വന്നു.
$ ഡെബിറ്റ് / ക്രഡിറ്റ് / എടിഎം കാര്‍ഡുകള്‍ വഴി ക്രയവിക്രയം നടത്താന്‍ സാധിക്കും, ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി/ നെറ്റ്ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് വഴി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും സാധനങ്ങള്‍ വാങ്ങാനും സാധിക്കും.
കള്ളപ്പണം വെളുപ്പിക്കാന്‍
ഒരവസരം കൂടി
$ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന 2016 (ടാക്സേഷന്‍)
$ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്കീം- 2016
$ നികുതിയും പിഴയും അധിക നികുതിയും അടക്കം 50% നല്കി നിക്ഷേപിച്ചാല്‍ നടപടികളില്‍ നിന്ന് ഒഴിവാകാം.
$ ഗരീബ് കല്യാണ്‍ യോജനയില്‍ നിരോധിക്കുന്ന കള്ളപ്പണത്തിന്റെ 25% ഡിപ്പോസിറ്റ് സ്കീമില്‍ നാല് വര്‍ഷത്തേക്ക് – പലിശ ഇല്ല. ഇതും ചെയ്തില്ലെങ്കില്‍ കള്ളപ്പണം പിടിച്ചാല്‍ 90% നഷ്ടമാകും.
അടുത്തത്: അനാവശ്യ ഭീതിയുടെ അണിയറക്കാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: