മാനവരാശിക്കു മുഴുവന്‍ ആഹ്ലാദവും സമാധാനവും ആശംസിച്ച് വീണ്ടുമൊരു ക്രിസ്മസ്സ് കൂടി കടന്നുവരികയാണ്. തിരുവവതാരത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് ദൈവത്തിന് മനുഷ്യകുലത്തോടുളള അനന്തമായ സ്നേഹമാണ്. മനുഷ്യര്‍ തിന്മ•ചെയ്തിട്ടും, ദൈവത്തില്‍ നിന്ന് മുഖം തിരിച്ച് ജീവിച്ചിട്ടും അവിടുന്ന് മനുഷ്യരെ തേടി വന്നു. ക്രിസ്മസ്സ് രക്ഷയുടെ വാഗ്ദാനമാണ്. അതിരുകളില്ലാത്ത നിത്യസ്നേഹത്തിന്റെ സദ്വാര്‍ത്തയാണ്. പ്രത്യാശയുടെ പ്രതീകമാണ്. ദെവത്തിന്റെ സ്നേഹം പൂര്‍ണമായും പ്രകടമായത് പുല്‍ക്കൂട്ടില്‍ അവതീര്‍ണനായി, മനുഷ്യനായി ജീവിച്ച യേശുവിലാണ്. മനുഷ്യര്‍ ശരിക്കും ദൈവപുത്രനാകുന്നതും യേശുവിനോട് അലിഞ്ഞു ചേരുമ്പോഴാണ്. യേശുക്രിസ്തുവില്‍കൂടി മനുഷ്യര്‍ വിശുദ്ധരാകുന്നതിനുവേണ്ടിയാണ് ദൈവം മനുഷ്യനായി തീര്‍ന്നത്.
ഒരു ക്രൈസ്തവന്, ക്രിസ്മസ് രക്ഷയുടെ വാഗ്ദാനമാണ്. അതിരുകളില്ലാത്ത പിതൃസ്നേഹത്തിന്റെ സദ്വാര്‍ത്തയാണ്, പ്രത്യാശയുടെ പ്രതീകമാണ്. മനുഷ്യരാശിക്ക് മുഴുവന്‍ സാന്ത്വനവും സമാശ്വാസവുമായിട്ടാണ് ക്രിസ്തുയേശു ഈ ഭൂമിയില്‍ വന്നതെന്ന് നാം തിരിച്ചറിയണം. പരസ്പര സ്നേഹത്തിന്റെ, പങ്കുവയ്ക്കലിന്റെ പുണ്യസന്ദേശം കൂടിയാണ് ക്രിസ്മസ്. നമ്മുടെ അയല്ക്കാരന്റെ വിശപ്പും ആകുലതയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് തിരുപ്പിറവി ആഘോഷിക്കുവാന്‍ നമുക്ക് അവകാശമില്ല. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കു വേണ്ടി ജീവന് അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ല.’ (യോഹന്നാന് 15:12-3) എന്ന് ഉപദേശിച്ച ക്രിസ്തുവിന്റെ സന്ദേശം, ക്രിസ്ത്യാനികള്‍ക്കു മൊത്രമല്ല, സമസ്ത ലോകത്തിനുമുളളതാണ്.
യേശുക്രിസ്തു ലോകത്തില്‍ അവതീര്‍ണ്ണനായത് ഒരു ജനതയ്ക്കുവേണ്ടിയോ, ഒരുകാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കുവേണ്ടിയോ ആയിരുന്നില്ല. സകല ജനങ്ങള്‍ക്കും നവജീവന്‍ നല്കുവാന് വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷവേള ക്രൈസ്തവര്‍ക്കു മാത്രമുളളതോ, അവര്‍ക്കുമാത്രം അവകാശപ്പെട്ടതോ അല്ല. ലോകത്തില്‍ നന്മ• ആഗ്രഹിക്കുകയും അതിനായി ആത്മാര്‍ത്ഥതയോടെ ശ്രമിക്കുകയും ചെയ്യുന്ന ഏവരുടേയും പ്രതിജ്ഞാദിനമാകണം ഈ ക്രിസ്മസ് ദിനം. യേശുവിന്റെ തിരുജനനരാത്രിയില്‍ ബേത്ലഹേമിനു സമീപം പാര്‍ത്തിരുന്ന ആട്ടിടയന്മാര്ക്ക് ദൈവദൂതന്‍വഴി ലഭിച്ച മഹനീയ സന്ദേശമിതായിരുന്നു. ‘ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുളള സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന് കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.(ലൂക്കാ:2:10-11).
ലോകത്തിന് സ്നേഹത്തിന്റെ നന്മയുടെ പാഠം പകര്ന്നുനല്കാന് അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണമെന്ന് യേശു പഠിപ്പിച്ചു. ജനനം മുതല്‍ മരണംവരെ വാക്കുകളിലും പ്രവൃത്തികളിലും യേശു സമൂഹത്തിനുളള സന്ദേശമായാണ് ജനിച്ചത്. എല്ലാ അര്‍ത്ഥത്തിലും ക്രിസ്തു നല്കുന്ന സന്ദേശവും ഇതുതന്നെയാണ്.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ദൈവപിതാവിന്റെ സന്നിധിയില്‍ വിരാജിക്കുന്നവനും നിത്യതയില്‍ സ്ഥിതിചെയ്യുന്നവനുമായ ദൈവപുത്രന് സ്വയംശൂന്യമാക്കി മനുഷ്യനായി ഈ ഭൂമിയില്‍ അവതാരം ചെയ്യുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം വിശദമാക്കുന്നു. ‘അവന് ദൈവസ്വരൂപത്തില്‍ ആയിരുന്നിട്ടും ദൈവത്തോടുളള സമത്വം മുറുകെ പിടിക്കാതെ സ്വയം ശൂന്യമാക്കി, ദാസരൂപം സ്വീകരിച്ച് മനുഷ്യസാദൃശ്യത്തിലായി. മനുഷ്യരൂപത്തില്‍ തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുളളവനായിത്തീര്‍ന്നു.’ നമുക്കിന്ന് കൈമോശം വരുന്നത് ഈ നല്ല മനസ്സാണെന്ന് തോന്നുന്നു.
പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെപ്പോലെസ്വയംചെറുതാകാനും ശൂന്യവല്ക്കരിക്കപ്പെടാനുമുള്ള ഇത്തിരി നന്മ. എളിമയുടേയും ലാളിത്യത്തിന്റെയും മഹത്തായ ആഹ്വാനമാണ് ക്രിസ്മസ്.
മനുഷ്യപുത്രന് രക്ഷയുടെ നാഥനായി പിറവിയെടുത്തത് പുല്‍ക്കൂട്ടിലാണ്. ജോസഫിന്റെയും മേരിയുടേയും യാത്രക്കിടയില്‍ യേശുവിന് പിറന്നുവീഴാന്‍ കാലിത്തൊഴുത്തൊരുക്കിയത് സര്‍വ്വശക്തനായ ദൈവംതന്നെയാണ്. കര്‍ത്താവിന്റെ ദൂതന് ആട്ടിടയന്മാരെ ആ വാര്‍ത്ത അറിയിച്ചു. ഇതായിരിക്കും നിങ്ങള്ക്കടയാളം ”പിളളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” (ലൂക്കാ :2:12) ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ സമുദ്ധാരകനായിട്ടാണ് ക്രിസ്തു അവതാരം ചെയ്തത്. ക്രിസ്തുയേശുവിന്റെ മാതാവായ മറിയവും ജോസഫും കഴിഞ്ഞാല്‍ തിരുജനന സന്തോഷം ആദ്യമായി വെളിപ്പെട്ടതാകട്ടെ സാധുക്കളായ ആട്ടിടയന്മാര്ക്കും.
ക്രിസ്തു ത്യാഗത്തിന്റെ പ്രതീകമാണ്. യേശുവിന്റെ ജനനംതന്നെ സഹനത്തിന്റെ, സമര്‍പ്പണത്തിന്റെ സന്ദേശമാണ്.
പൂര്‍ണ്ണഗര്‍ഭിണിയായ മറിയം ജോസഫുമൊത്ത് അനേകമൈലുകള്‍ താണ്ടിയതും, കാലിത്തൊഴുത്തിലെ അസൗകര്യങ്ങള്‍ക്കിടയില്‍ പ്രസവിച്ചതും, സഹനത്തിനൊപ്പം, സമര്‍പ്പണത്തിന്റെയും ഉദാത്തമായ സന്ദേശം നമുക്ക് നല്കുന്നു. മാനവരാശിയുടെ സമഗ്രവിമോചനത്തിനുവേണ്ടി ക്രൂരമായ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങി ആത്മത്യാഗം ചെയ്ത മഹാപരിത്യാഗിയുടെ പിറവിയാണ് ക്രിസ്മസ് എന്ന സത്യം, നാം ഈ സുദിനത്തിലെങ്കിലും മനസ്സിലാക്കിയാല്‍ നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് അര്‍ത്ഥമുണ്ട്.
ക്രിസ്മസ് ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുകയും ക്രിസ്തുവിന്റെ സന്ദേശം പാടെ മറക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് നിലനില്‍ക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ആഹ്ലാദിക്കാനുളള തിരുനാള്‍ മാത്രമായി ഇത് ചുരുങ്ങിപ്പോകുന്നു. ഉണ്ണിയേശുവിന്റെ അടുത്തെത്താന്‍ മൂന്നു രാജാക്കന്മാര്ക്ക് വഴികാട്ടിയത് ദിവ്യനക്ഷത്രമായിരുന്നു. ക്രിസ്തുവാകുന്ന ദൈവീക ചൈത്യത്തിന്റെ ദീപ്തി ചുറ്റുപാടുമുളള സഹജിവികളിലേക്ക് പ്രസരിപ്പിക്കുവാന്‍ നമുക്ക് കഴിയുമ്പോള്‍ നമ്മുടെ ക്രിസ്മസ്സ് പ്രസക്തമാകും. ഉണ്ണി മിശിഹാ നമ്മില്‍ വന്നുപിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: