ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലിന് ശേഷം ദല്‍ഹിയില്‍ കള്ളപ്പണമുപയോഗിച്ച് നടന്ന 250 കോടിയുടെ സ്വര്‍ണ ഇടപാട് ആദായ നികുതി വകുപ്പ് കണ്ടെത്തി. കരോള്‍ ബാഗിലും ചാന്ദ്നി ചൗക്കിലും സ്വര്‍ണവ്യാപാരികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത ഇടപാട് വെളിപ്പെട്ടത്. നേരത്തെ ദല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ്, ആദായനികുതി വകുപ്പ് എന്നിവരുടെ പരിശോധനയില്‍ നാനൂറ് കോടിയുടെ സ്വര്‍ണ ഇടപാട് കണ്ടെത്തിയിരുന്നു.
നാല് വ്യാപാരികളെയാണ് ചോദ്യം ചെയ്തത്. ഏതാനും ആഴ്ചകളായി പഴയ നോട്ടുകള്‍ക്ക് പകരം ഇവര്‍ സ്വര്‍ണക്കട്ടികള്‍ കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 സ്ഥാപനങ്ങളിലും എട്ട് വീടുകളിലും പരിശോധന നടത്തി. ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. പണം കൈമാറുന്നതിനായി ഉപയോഗിച്ച കടലാസ് കമ്പനികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിലാണ് ഇവര്‍ പണം നിക്ഷേപിക്കുന്നത്. ബംഗലുരുവില്‍ 47.74 കോടിയുടെയും ആഗ്രയില്‍ 11 കോടിയുടെയും ഇടപാടുകള്‍ കണ്ടെത്തി. അലഹബാദില്‍ 1.06 കോടിയുടെ സ്വര്‍ണവും 20 ലക്ഷം രൂപയും പിടിച്ചെടുത്തു. നോട്ട് റദ്ദാക്കിയതിന് പിന്നാലെ ദല്‍ഹിയില്‍ സ്വര്‍ണ ഇടപാടുകാര്‍ക്കിടയില്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണ റാക്കറ്റിനെ അറസ്റ്റ് ചെയ്തിരുന്നു. നൂറ് കോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തുകയും രണ്ട് ബാങ്ക് മാനേജര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: