ന്യൂദല്‍ഹി : തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആശിഷ് ഗുപ്ത പരിഗണിച്ച കേസില്‍ 10,000 രൂപയുടെ ആള് ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. 2017 ഏപ്രില്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
മനപ്പൂര്‍വ്വം സത്യവാങ്മൂലത്തിലെ വിലാസവും സ്വത്ത് വിവരവും തെറ്റിച്ച് നല്കി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നു കാണിച്ച് മൗലിക് ഭാരത് ട്രസ്റ്റ് എന്ന എന്‍ജിഒ സംഘടനയാണ് കോടതിയെ സമീപിച്ചത്. ഐപിസി സെക്ഷന്‍ 125 എ- തെറ്റായ സത്യവാങ്മൂലം നല്കല്, സെക്ഷന്‍ 177- തെറ്റായ വിവരങ്ങള്‍ ബോധിപ്പിക്കല്‍ എന്നിവ പ്രകാരമാണ് കേജ്രിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതിനിടെ കേജ്രിവാളിന്റെ പേരിലുള്ള ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം കേജ്രിവാളിനെതിരെ കേസ് തുടരാമെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നല്കുന്ന വിവരങ്ങള്‍ സത്യ സന്ധമായിരിക്കണമെന്ന് നിയമമുണ്ട്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആറുമാസം ജയില്‍ ശിക്ഷവരെ ലഭിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: