ആലപ്പുഴ: രാക്ഷസ തിരമാലകള്‍ സര്‍വനാശം വിതച്ച സുനാമി ദുരന്തത്തിന് നാളെ ഒരു വ്യാഴവട്ടം തികയുമ്പോഴും തീരവാസികള്‍ക്ക് ഇന്നും അവഗണന മാത്രം. 2004 ഡിസംബര്‍ 26നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം നമ്മുടെ തീരദേശത്തും നാശം വിതച്ചത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായത് ആറാട്ടുപുഴ പഞ്ചായത്തിലാണ്. പുറക്കാട്, അന്ധകാരനഴി തീരങ്ങളിലും നാശം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ മാത്രം 29 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വേളാങ്കണിയില്‍ തീര്‍ത്ഥാടനത്തിന് പോയ ചേര്‍ത്തല സ്വദേശികളും ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.
കെടുതികള്‍ ഏറെയുണ്ടായ ആറാട്ടുപുഴയില്‍ പുനരധിവാസം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ലന്നതാണ് ദുരവസ്ഥ. പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന പല പദ്ധതികളുടെയും പ്രയോജനം പൂര്‍ണമായും ലഭിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ സുനാമിയെന്ന് കേട്ടുകേള്‍വി മാത്രമുണ്ടായ പ്രദേശങ്ങളില്‍ വരെ ചെലവഴിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.
ഓരോ വാര്‍ഷവും പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ക്ക് മാത്രം കുറവില്ല. തീരമേഖലകളില്‍ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു.
വലിയഴീക്കല്‍ മുതല്‍ ആറാട്ടുപുഴ വരെയുള്ള സൂനാമി ബാധിതരെ പ്രദേശത്തിന് കിഴക്കുള്ള വിവിധ സ്ഥലങ്ങളിലാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. പൂര്‍ണമായും കടലുമായി ബന്ധപ്പെട്ട് തൊഴില്‍ മാത്രം ചെയ്ത് ശീലിച്ച ജനതയെയാണ് സൂനാമിയുടെ പേരുപറഞ്ഞ് അവരുടെ സ്വാഭാവിക ആവാസ സ്ഥാനത്തുനിന്ന് മാറ്റി ഒറ്റപ്പെട്ട തുരുത്തുകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചത്.
പ്രധാനമായും ഏഴു കോളനികളാണ് സര്‍ക്കാര്‍ സൂനാമി പുനരധിവാസത്തിനായി വലിയഴീക്കലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചത്. സൂനാമിയുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ഗുണമുണ്ടായത് വലിയഴീക്കല്‍ ആറാട്ടുപുഴ ഭാഗങ്ങളെ കായംകുളവുമായി ബന്ധിപ്പിക്കുന്ന കൊച്ചീടെജെട്ടി പാലം മാത്രമാണ്.
തീരവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ സാക്ഷ്യപത്രമാണ് പുറക്കാട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി അഭയാര്‍ത്ഥികളായി കഴിയുന്നവരുടെ ദുരവസ്ഥ. 125 ഓളം കുടുംബങ്ങളാണ് കിടപ്പാടം നഷ്ടപ്പെട്ട് അലയുന്നത്.
സ്ക്കൂളുകളിലും മറ്റുമായി ക്യാമ്പുകളില്‍ കഴിയുന്നത് അറുപതോളം കുടുംബങ്ങളാണ്. മറ്റു കുടുംബങ്ങള്‍ ബന്ധു വീടുകളിലും മറ്റും അഭയം തേടി. ഇവരെ പുനരധിവസിപ്പിക്കാന്‍ പോലും മാറി മാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.
സുനാമിയില്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ചടങ്ങുകള്‍ പോലും ഔദ്യോഗികമായി സംഘടിപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: