മാഹി: മാഹിയില്‍ വിവിധ മേഖലകളില്‍ ഇരുട്ടിന്റെ മറവില്‍ സിപിഎം അക്രമം. അക്രമത്തില്‍ ബിജെപി മാഹിമണ്ഡലം കമ്മറ്റി ഓഫീസും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും തകര്‍ന്നു. കഴിഞ്ഞദിവസം രാത്രി പതിനൊന്നുമണിയോടെ പള്ളൂരിലുള്ള മാഹി മണ്ഡലം കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരെ സിപിഎം സംഘം ബോംബാക്രമണം നടത്തിയത്. ഉഗ്രസ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഇരട്ടപ്പിലാക്കൂല്‍ ശാഖാ മുഖ്യശിക്ഷക് മഗനീഷിന്റെ വീടിന് നേരെ ബോംബേറ് നടന്നു. മഗനീഷിന്റെ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. വീട്ടിന് മുന്നില്‍ മഗനീഷിനെതിരെ പരസ്യമായി കൊലവിളി നടത്തിയ ശേഷമാണ് അക്രമിസംഘം പിരിഞ്ഞ് പോയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ വെസ്റ്റ് പള്ളൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് അമല്‍ രാജിന്റെ വീടിന് നേരെയും ബോംബെറിഞ്ഞു. ശക്തമായ സ്റ്റീല്‍ ബോംബ് ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ബോംബ് പൊട്ടാത്തതിനാല് വന്‍ദുരന്തം ഒഴിവായി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മാഹി മണ്ഡലം പ്രസിഡണ്ട് സത്യന് ചാലക്കര, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് ദയാനന്ദന് പള്ളൂര്‍, വിജയന് പൂവച്ചേരി, കെ.പി.മനോജ്, കാട്ടില്‍ ശശിധരന് തുടങ്ങിയവര്‍ സംഭവം സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് മാഹി മേഖലയില്‍ ബിജെപി ഇന്നലെ ഉച്ചക്ക് 2 മണിമുതല്‍ 6 മണിവരെ ഹര്‍ത്താലാചരിച്ചു.~വൈകുന്നേരം മാഹി കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും നടന്നു.
ബിജെപി ഓഫീസിനും, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും നടന്ന അക്രമത്തില്‍ ബിജെപി മാഹിമണ്ഡലം പ്രസിഡണ്ട് സത്യന് ചാലക്കര ശക്തമായി പ്രതിഷേധിച്ചു. അക്രമത്തിന് നേതൃത്വം നല്കിയ സിപിഎം ക്രിമിനല്‍ സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സമാധാനം നിലനില്‍ക്കുന്ന മാഹിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: