ദോഹ: നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ പരാജയപ്പെടുത്തി എസി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 4-3നായിരുന്നു മിലാന്റെ ജയം.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. വിജയത്തോടെ കിരീട നേട്ടത്തില്‍ യുവന്റസിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം മിലാനും എത്തി. ഇരുടീമുകളും 7 തവണയാണ് കിരീടത്തില്‍ മുത്തമിട്ടത്. സീരി എയിലെയും കോപ്പ ഇറ്റാലിയയിലെയും ചാമ്പ്യന്മാരാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മത്സരിക്കുന്നത്.
ഷൂട്ടൗട്ടില്‍ യുവന്റസിന്റെ ഒരു കിക്ക് പുറത്തുപോയപ്പോള്‍ ഒരെണ്ണം ഗോളി ജിയാന്‍ലൂജി ഡൊന്നാറുമ്മ രക്ഷപ്പെടുത്തി. രണ്ടാം കിക്കെടുത്ത മരിയോ മാന്‍സുകിച്ചാണ് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞത്. അവസാന കിക്കെടുത്ത പൗലോ ദിബാലയുടെ കിക്കാണ് മിലാന് ഗോളി തടുത്തിട്ടത്. അതേസമയം മിലാന് വേണ്ടി ആദ്യ കിക്കെടുത്ത ജിയാന്‍ലൂക്ക ലപാദുലയുടെ കിക്ക് യുവന്റസ് ഗോളി ബഫണും രക്ഷപ്പെടുത്തിയിരുന്നു. യുവന്റസിന് വേണ്ടി ഷൂട്ടൗട്ടില്‍ മാര്‍ച്ചിസിയോ, ഹിഗ്വയിന്, സമി ഖദീര എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മിലാനായി ബോണാവെഞ്ചുറ, ജുരാജ് കുക്ക, സുസോ, മരിയോ പസാലിക്ക് എന്നിവരും ലക്ഷ്യം കണ്ടു.
ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ലീഡ് നേടിയ യുവന്റസ്. 18-ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയാണ് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതിയ മിലാന് 38-ാം മിനിറ്റില്‍ ബൊണാവെഞ്ചുറിയിലൂടെ സമനില ഗോള്‍ കണ്ടെത്തി. സുസോ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ബൊണാവെഞ്ചുറ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍.
രണ്ടാംപകുതിയില്‍ ഇരുടീമുകളും ആക്രമണം ശക്തമാക്കിയെങ്കിലും യുവന്റസിനായിരുന്നു നേരിയ മുന്‍തൂക്കം. 54-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച അവസരം ഹിഗ്വയ്ന് പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ രണ്ടുമിനിറ്റിനുശേഷം മിലാനും അവസരം നഷ്ടമാക്കി. 60-ാം മിനിറ്റില്‍ സാമി ഖദിരയുടെ മുന്നേറ്റം മിലാന് ഗോള്‍കീപ്പറുടെ കയ്യില്‍ വിശ്രമിച്ചു. ഗോണ്‍സാലോ ഹിഗ്വയ്ന്റെ പാസില്‍നിന്നും ഖദിരയുടെ വലംകാലന്‍ ഷോട്ടാണ് ഗോളി രക്ഷപ്പെടുത്തിയത്. 76-ാം മിനിറ്റില്‍ യുവന്റസിന്റെ പൗളോ ദിബാലയെടുത്ത ലോംഗ് ഷോട്ട് ഗോള്‍പോസ്റ്റിന്റെ വലതുവലത്തെ ചുംബിച്ച് പുറത്തേക്കുപോയത്.
നിശ്ചിതസമയത്തിന്റെ അവസാന മിനിറ്റുകളില്‍ മിലാന് തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖം വിറപ്പിച്ചെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. തുടര്‍ന്നും ഇരുടീമുകളും മിന്നുന്ന ഫുട്ബോള്‍ കാഴ്ചവച്ചെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: