ശബരിമല: ശബരിമലമണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കാനനപാതയിലൂടെ വരുന്ന അയ്യപ്പന്മാര്ക്ക് കാട്ടാനകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് പുതിയ സന്നാഹം. പന്ത്രണ്ട് ബോര് പമ്പ് ആക്ഷന്‍ ഗണ്‍ ആണ് കാട്ടാനകളില്‍ നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കാന്‍ വനംവകുപ്പ് തയ്യാറാക്കിയിട്ടുള്ള നൂതന സംവിധാനം. മുന്നോട്ടും പിന്നോട്ടും വലിക്കുമ്പോള്‍ കാട്രിഡ്ജ് ലോഡ് ആകുന്ന സംവിധാനമാണ് ഇതിലുള്ളത്.
സര്‍ക്കാര്‍ ആയുധനിര്‍മാണ ശാലയില്‍ നിന്ന് എത്തിച്ച ഈ തോക്കില്‍ ഒരു കാട്രിഡ്ജിനുള്ളില്‍ ധാരാളം പെല്ലറ്റുകള്‍ ഉള്ക്കൊള്ളിക്കാനാവും. ഈ പെല്ലറ്റുകള്‍ ആനയുടെ ശരീരത്ത് ഏതാണ്ട് 50 സെന്റീമീറ്റര്‍ ചുറ്റളവില്‍ പതിക്കുമെന്നതാണ് പ്രത്യേകത. ദേഹത്ത് വലിയ പരിക്കുകള്‍ ഏല്ക്കാതെ ആനയെ വിരട്ടി ഓടിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
മയക്കുവെടിവച്ചാല്‍ ആന മയങ്ങാന്‍ പതിനഞ്ച് മിനുട്ടോളം എടുക്കും. ഇതിനിടെ പല അക്രമങ്ങളും കാട്ടാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും.
കൂടാതെ മയക്കുവെടിയേറ്റ ആന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുന്നത് ഒഴിവാക്കാനാകും. അയ്യപ്പന്മാര് കടന്നുവരുന്ന വഴികള്‍ക്ക് ഇരുവശവും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും പഴം, മാല, പൂജാസാധനങ്ങള്‍ എന്നിവ വലിച്ചെറിയുന്നത് വന്യജീവികളെ കൂടുതലായി ആകര്‍ഷിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വണ്ടികളില്‍ അലങ്കരിച്ച കുലവാഴ, പനയോല എന്നിവ കൊണ്ടുവന്ന് വലിച്ചെറിയുന്നത് ഒഴിവാക്കണം. തീര്‍ഥാടന പാതയ്ക്കരികിലേക്ക് എത്തുന്ന ആനകളെ അകറ്റുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നാല് എലഫെന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലയ്ക്കല്‍, ഉപ്പുപാറ ഭാഗങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. മൂന്നുവര്‍ഷം മുമ്പ് വലിയാന വട്ടത്ത് തീര്‍ഥാടകനെ ആന ആക്രമിച്ചുകൊന്നതാണ് അവസാനം റിപ്പോര്‍ട്ട് ചെയ്ത കാട്ടാന ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: