തിരുവനന്തപുരം: പിണറായി വിജയന്റെ ഇടത് മന്ത്രിസഭ കുഴപ്പത്തിലാണ്. അധികാരത്തിലേറി പത്തുമാസം തികയുംമുമ്പുതന്നെ മന്ത്രിമാരെ വഴിയില്‍ പുറംതള്ളുന്ന അവസ്ഥ.മൂന്നുമാസം തികയുംമുമ്പ് ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വലം കയ്യും സിപിഎം സെന്‍ട്രല്‍ കമ്മറ്റി അംഗവുമായ വ്യവസായ മന്ത്രി ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടിവന്നു.
ആരോപണത്തില്‍ ത്വരിതാനേ്വഷണ തീര്‍പ്പിനെ തുടര്‍ന്ന് തിരിച്ചു മന്ത്രിയാകാന്‍ ജയരാജന് ഒരുങ്ങി നില്‍ക്കവെ പുതിയ മന്ത്രിയെ അവരോധിച്ച് ഒഴിവു നികത്തി.
ജയരാജന് പകരം വ്യവസായ വകുപ്പ് എ.സി. മൊയ്തീന് കൈമാറി. മൊയ്തീന് ഭരിച്ച സഹകരണം കടകംപള്ളി സുരേന്ദ്രന് നല്കി. പുതിയ മന്ത്രി എം.എം. മണിക്ക് കടകംപള്ളി സുരേന്ദ്രന് ഭരിച്ച വൈദ്യുതി നല്കി. ആ വൈദ്യുതി മന്ത്രിക്കാണ് ഇപ്പോള്‍ ഷോക്കടിച്ചത്. ഇടുക്കിയില്‍ കോണ്‍ഗ്രസുകാരെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുപ്രസംഗം നടത്തിയ മണി കൊലക്കേസില്‍ രണ്ടാംപ്രതിയാണ്. പ്രതിയായിരിക്കെ സ്ഥാനാര്‍ത്ഥിയാക്കി ജയിച്ച മണിക്ക് ആദ്യം ചീഫ് വിപ്പ് പദവി നല്കി. ഒടുവില്‍ മന്ത്രിയുമാക്കി.
കോടതി വിധി തന്റെ രോമത്തിനുപോലും പോറലേല്‍പ്പിക്കില്ലെന്ന് പ്രസ്താവിച്ച മണി രാജിക്കാര്യം നിഷേധിച്ചു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും രാജി ആവശ്യം ആവര്‍ത്തിച്ചിരിക്കുകയാണ്. മത്സരിക്കുമ്പോള്‍ ഉണ്ടായ സാഹചര്യത്തിന് ഇപ്പോള്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.
ആരോപണ വിധേയരാകുന്നവരുടെപോലും രാജിക്കിറങ്ങുന്ന സിപിഎമ്മും ഇടത് പാര്‍ട്ടികളും മണിയുടെ കാര്യത്തില്‍ അവലംബിക്കുന്നത് ഇരട്ടത്താപ്പാണ്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ. കരുണാകരനേയും കെ.കെ. രാമചന്ദ്രനേയും കെ.പി. വിശ്വനാഥനേയും രാജിവയ്പിക്കാന്‍ സിപിഎം തെരുവിലറങ്ങിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി രാപ്പകല്‍ സമരം പ്രഖ്യാപിച്ച ഇടതുപക്ഷം മണിയുടെ വിഷയത്തില്‍ മലക്കം മറിയുകയാണ്.
രണ്ടാം ഇഎംഎസ് മന്ത്രിസഭയിലെ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സിപിഎം ഇപ്പോള്‍ പറയുന്ന ന്യായങ്ങള്‍ ബാലിശമാണ്.
രാഷ്ട്രീയ പ്രതിയോഗികളെ വണ്‍, ടൂ, ത്രി, ഫോര്‍ എന്നെണ്ണി കൊന്നിട്ടുണ്ടെന്നും ശക്തിയുള്ള സ്ഥലത്തെല്ലാം ഇത് തുടരുമെന്നും പറഞ്ഞ മണിയെ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നെ അധാര്‍മ്മികമാണ്. കടകംപള്ളി സുരേന്ദ്രനും ശക്തമായ ആക്ഷേപങ്ങള്‍ക്ക് നടുവിലാണ്. സുരേന്ദ്രന്റെ അവിഹിതസമ്പാദ്യം നിക്ഷേപിച്ചതായി പറയുന്ന കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത് സിപിഎമ്മില്‍ കടുത്ത വിവാദത്തിലാണ്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയതും ഒരു കച്ചവടക്കാരനെ പകരം സ്റ്റാഫിലെടുത്തതും സജീവ ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: