മാവേലിക്കര: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതോടെ എം.എം. മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. മുമ്പ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട കെ.കരുണാകരന്, ആര്. ബാലകൃഷ്ണപിള്ള, കെ.എം. മാണി തുടങ്ങിയവര്‍ രാജിവച്ചിരുന്നു.
ധാര്‍മ്മികതയും സദാചാര ബോധവും അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മണിയോട് രാജി ആവശ്യപ്പെടണം. രാജി വച്ചില്ലെങ്കില്‍ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി നിലപാട് വ്യക്തമാക്കണം.
അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍ക്ക് നീതി ലഭിക്കണം. പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണം. സര്‍ക്കാര്‍ പ്രതിയുടെ പക്ഷത്താകരുത്. മന്ത്രിയെ കേസില്‍ നിന്നും ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷനാണ്. അതിനാല്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണം. ആറുമാസത്തിനുള്ളില്‍ രണ്ടാമത്തെ മന്ത്രിയും രാജിവയ്ക്കുന്നത് ഭരണതലത്തിലെ കഴിവുകേടാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പാലിക്കുന്ന മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വലിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇ.പി. ജയരാജന് രാജിവച്ചത്. കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയേയും പ്രതി ചേര്‍ത്തത് സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്മണിക്കുട്ടന്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനൂപ് എന്നിവര്‍ പങ്കെടുത്തു.
പുറത്താക്കണം: ഒ.രാജഗോപാല്‍
തിരുവന്തപുരം: കൊലക്കേസില്‍ പ്രതിയായ വൈദ്യുതി മന്ത്രി എം.എം.മണി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണം. കൊലക്കേസിലെ പ്രിതിയെ സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണ്. സ്വയം രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
രാജി വച്ചാല്‍ ക്രിസ്തുമസ് സമ്മാനം: തോമസ്
തിരുവനന്തപുരം: വിദ്യുച്ഛക്തി മന്ത്രി എം.എം. മണിയുടെ രാജി കേരള സര്‍ക്കാരിന്റെ ക്രിസ്തുമസ് സമ്മാനമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്. ഇ.പി. ജയരാജന്റെ രാജി ഓണസമ്മാനമായി നല്കിയ സംസ്ഥാനസര്‍ക്കാര്‍ ക്രിസ്തുമസ് സമ്മാനമായി മണിയാശാന്റെ രാജി സമര്‍പ്പിക്കാനൊരുങ്ങുകയാണെന്നും എന്‍ഡിഎ ദേശീയ സമിതി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ നേതാവാണ് എം.എം. മണി. കൊലക്കേസിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് വിചാരണ നേരിടുന്ന മണിയുടെ രാജി സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമാകാനും സാധ്യതയുണ്ട്. മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി മണിയാശാനാണ്. ഉള്ളത് ഉള്ളതുപോലെ പറയും. അതുകൊണ്ടാണ് വണ്‍, ടു, ത്രീ എന്നു പറഞ്ഞുകൊണ്ട് രാഷ്ട്രീയവിരോധികളെ കൊന്ന കാര്യം തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: