വിഴിഞ്ഞം: ഹാര്‍ബറില്‍ കുടിവെള്ള പൈപ്പലൈന്‍ പൊട്ടി വെള്ളം കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതര്‍ നടപടി കൈകൊള്ളുന്നില്ലെന്ന് പരാതി. വിഴിഞ്ഞം മുഹിയ്യിദ്ദീന്‍ പള്ളിക്ക് സമീപത്തെ റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടിയാണ് കുടിവെള്ളം മാസങ്ങളായി കടലിലേക്ക് ഒഴുകുന്നത്. വെള്ളം പൊട്ടി ഒഴുകിയും കെട്ടി നിന്നും ഇവിടത്തെ റോഡും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. പൊതുവെ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് വിഴിഞ്ഞം ഹാര്‍ബര്‍. പലപ്പോഴും വെള്ളം കച്ചവടക്കാരില്‍ നിന്ന് കുടം ഒന്നിന് അഞ്ചും പത്തും രൂപ നല്കി വെള്ളം വിലക്കു വാങ്ങിയാണ് ഇവിടത്തുകാര്‍ തങ്ങളുടെ ദാഹം തീര്‍ക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ജീവനക്കാര്‍ എത്തി പണിനടത്തി ജലം ഒഴുകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇവര്‍ ഇവിടേക്ക് തിരിഞ്ഞ് നേക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനം വെള്ളം കിട്ടാതെ പരക്കം പായുമ്പോള്‍ ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി പോകാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: