വിളപ്പില്‍: ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായതിനാല്‍ ചികിത്സ മുടങ്ങി മരിച്ച പട്ടികജാതിക്കാരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച അഞ്ചുലക്ഷം കൈമാറി. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ കുറ്റിയറത്തല വീട്ടില്‍ കൃഷ്ണന്‍കുട്ടി(52) ആണ് ഡയാലിസിസ് മുടങ്ങി കഴിഞ്ഞ ജൂലൈ മൂന്നിന് മരണത്തിന് കീഴടങ്ങിയത്.
ഇരു വൃക്കകളും തകരാറിലായ കൃഷ്ണന്‍കുട്ടി ഡയാലിസിസിന് വിധേയനായി കഴിയുകയായിരുന്നു. ജൂലൈ രണ്ടിന് ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ യൂണിറ്റ് തകരാറിലായതിനാല്‍ ചികിത്സ മുടങ്ങി. അന്ന് രാത്രിയോടെ കൃഷ്ണന്‍കുട്ടി മരിക്കുകയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചു വീട്ടില്‍ താമസിക്കുന്ന കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അജിതകുമാരി മക്കളായ അജന്യ(14) അഞ്ജന(12) എന്നിവരുടെ ദുരിതജീവിതം ഇതോടെ പുറം ലോകമറിഞ്ഞു.
ലോഡിംഗ് തൊഴിലാളിയായ കൃഷ്ണന്‍കുട്ടി രണ്ട് വര്‍ഷം മുന്‍പ് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 1.50 ലക്ഷം വായ്പ എടുത്താണ് വീട് നിര്‍മ്മിച്ചത്. വീടും സ്ഥലവും ഇപ്പോള്‍ ജപ്തിയുടെ വക്കിലാണ്. കുട്ടികളുടെ പഠനത്തിനും മറ്റുമായി തുക വിനിയോഗികുമെന്ന് അജിതകുമാരി പറഞ്ഞു. ഐ.ബി. സതീഷ് എംഎല്‍എ, തഹസില്‍ദാര്‍ ഷാജി, പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, വൈസ് പ്രസിഡന്റ് ശോഭന, ബ്ലോക്ക് മെമ്പര്‍ വിളപ്പില്‍ രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാരായ സുജ, അസീസ്, മണിയന്, ഷീല എന്നിവര്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലെത്തിയാണ് അജിതകുമാരിക്കും മക്കള്‍ക്കും ധനസഹായത്തിന്റെ ചെക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: