ന്യൂദല്‍ഹി: കുറഞ്ഞ ചെലവിൽ ടാങ്ക് വേധ മിസൈലുകള്‍ നിർമിക്കാൻ ഇന്ത്യയുടെ തീരുമാനം. മിസൈലുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കാമെന്ന് ഡിആര്‍ഡിഒ ഉറപ്പുനല്‍കി. ഇതേത്തുടർന്ന് ഇസ്രായേലില്‍നിന്ന് 500 മില്യണ്‍ ഡോളറിന്റെ ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്മാറി.
കരാര്‍ ഉപേക്ഷിച്ച വിവരം ഇന്ത്യ ഇസ്രായേലിനെ അറിയിച്ചു കഴിഞ്ഞു. വിഇഎം ടെക്നോളജീസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ടാങ്ക് വേധ മിസൈലുകള്‍ വികസിപ്പിക്കുന്നത്. മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍(എം.പി.എ.ടി.ജി.എം.) വികസിപ്പിക്കാനുള്ള ഡിആര്‍ഡിഒയുടെ ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ ഇത്തരം മിസൈലുകളുടെ രണ്ടാംഘട്ടപരീക്ഷണം പൂര്‍ത്തിയായി. കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദ് നഗറില്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.
2021-ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിച്ചു നല്കി സൈന്യത്തിന് കൈമാറുമെന്നാണ് ഡിആര്‍ഡിഒയുടെ വാഗ്ദാനം. ടാങ്ക് വേധ മിസൈലുകള്‍ നിര്മിച്ചുനല്കാന് ഇസ്രായേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന കമ്പനിയുമായാണ് കരാറിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെക്കാള്‍ കുറഞ്ഞവിലയില്‍ ടാങ്ക് വേധ മിസൈല്‍ നിര്‍മിച്ചുനല്‍കാമെന്ന് ഡിആര്‍ഡിഒ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: