ശബരിമല: ശബരിമലയില്‍ ഞായറാഴ്ച തിക്കിലും തിരക്കിലും 23 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
മണ്ഡലപൂജ നടക്കാനിരിക്കെ ഭക്തരുടെ തിരക്ക് ഉണ്ടാവുമെന്ന് മനസിലാക്കി കൂടുതല്‍ സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും എക്സ്റേ അടക്കമുള്ള ചികിത്സ സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി താഴെ വീണതാണ് അപകടത്തിന് കാരണം. സംഭവ സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ ക്യൂവിലുണ്ടായിരുന്നു. എന്നാല്‍, ഇവരെ നിയന്ത്രിക്കാന്‍ ആകെയുണ്ടായിരുന്നത് പത്തില്‍ താഴെ പോലീസുകാര്‍ മാത്രമാണ്. തിരക്ക് കൂടിയതോടെ ഭക്തരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതാണ് വടം കൈയില്‍ നിന്ന് വഴുതി പോവാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഐ.ജി: ശ്രീജിത്തിനോട് ആവശ്യപ്പെട്ടു. പോലീസുകാരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മാളികപ്പുറത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തങ്കഅങ്കി ഘോഷയാത്ര ഞായാറാഴ്ച ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നട അടച്ചു. പിന്നീട് ദീപാരാധന കഴിഞ്ഞാണ് ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചത്. ഇതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. വടംകെട്ടി തടഞ്ഞു നിര്‍ത്തിയ അയ്യപ്പന്മാരെ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: