പുനലൂര്‍: ശരണാരവങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അച്ചന്‍കോവില്‍ രഥോത്സവം അരങ്ങേറി. ദര്‍ശനപുണ്യം നേടിയത് ആയിരങ്ങള്‍. പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ശേഷം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ രഥോത്സവം ദര്ശിച്ചാന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളെത്തി. രാവിലെ 11ന് കാനനവിഭവങ്ങളാല് അലങ്കരിച്ച രഥം പതിനെട്ടാംപടിക്ക് താഴെയെത്തിച്ചു. തുടര്‍ന്ന് 11.30ന് ക്ഷേത്രമേല്‍ശാന്തി പ്രദീപ് ശാസ്താവിഗ്രഹം രഥത്തില്‍ സ്ഥാപിച്ച് ആരതി ഉഴിഞ്ഞതോടെ ശരണം വിളികളാല്‍ മുഖരിതമായി. ഇരുഭാഗങ്ങളിലായി ഭക്തര്‍ ആര്‍പ്പുവിളികളോടെ രഥം വലിച്ച് പടിഞ്ഞാറേക്ക് ഉരുട്ടി. ക്ഷേത്രം വലംവച്ച് രഥം പതിനെട്ടാംപടിക്ക് താഴെയെത്തിച്ചു. തങ്കവാളേന്തി ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസര്‍ രാജേന്ദ്രന്, പന്തളം രാജപ്രതിനിധി പി.ജി.ശശികുമാര്വര്മ, തിരുവാഭരണകമ്മിറ്റി പ്രസിഡന്റ് എ.സി.എസ്.ഹരി, ക്ഷേത്രസമിതി പ്രസിഡന്റ് സത്യശീലന്‍പിള്ള, സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: