ശബരിമല: ശബരിമല പൂങ്കാവനത്തിലേക്കുള്ള പ്രവേശന കവാടമായി പമ്പയെ മാറ്റുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് . മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 99 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രസാദം പദ്ധതിയിലൂടെ നടപ്പാക്കും. പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതി മേല്‍നോട്ടം വഹിക്കും.
പമ്പാ നദിയെസംരക്ഷിക്കാന് ‘ശുചിത്വ പമ്പ’ ആരംഭിക്കും. പമ്പയില്‍ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. തീര്‍ത്ഥാടകര്‍ പമ്പയില്‍ മുങ്ങും മുമ്പ് ശരീരം വൃത്തിയാക്കാന്‍ ഷവര്‍ സ്ഥാപിക്കും. നദി മലിനമാക്കപ്പെടുന്നത് തടയാനാണിത്.
ത്രിവേണി പാലത്തിനു സമാന്തരമായി പമ്പയില്‍ പുതിയ പാലം നിര്‍മിക്കും. സന്നിധാനത്തെ വലിയ നടപ്പന്തല്‍ നവീകരിക്കും. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് ഇരിപ്പിടം ഒരുക്കും. വഴിപാട് കൂപ്പണുകള്‍, കുടിവെള്ളം എന്നിവ ഇവിടെ ലഭ്യമാക്കും. വ്യവസായി രവി പിള്ള സ്പോണ്സര് ചെയ്ത മൂന്നുകോടിരൂപയുടെ അരവണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കും. ഇതിന് നാലു കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചുമതല പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കും.
ശബരിമലയിലെ പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. പമ്പയില്‍ മനുഷ്യവിസര്‍ജ്ജ്യം ഒഴുക്കാതിരിക്കാന്‍ ആറു ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഹോള്‍ഡിങ് ടാങ്ക് സ്ഥാപിച്ചത് ഗുണകരമായതായി മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡംഗങ്ങളായ കെ. രാഘവന്, അജയ് തറയില്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്, പി.ആര്.ഒ. മുരളി കോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: