കാഞ്ഞിരപ്പള്ളി: മതേതരത്വമെന്നത് ബിജെപിക്ക് ഭംഗിവാക്കല്ലെന്നും ഓരോ പ്രവര്‍ത്തകന്റെയും ജീവിതത്തിലെ അനുഷ്ഠാനമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി അഞ്ചിലിപ്പ അഭയഭവനില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് സമരമുഖവും പ്രചരണമുഖവും മാത്രമല്ല സേവനമുഖവുമുണ്ട്. അതുകൊണ്ടാണ് മറ്റു രാഷ്ട്രീയകക്ഷികളില്‍ നിന്ന് വേറിട്ട രീതിയില്‍ പാവങ്ങളും നിരാലംബരുമായവര്‍ താമസിക്കുന്നിടത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. ഇതുപോലെ നിരവധി സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെയും മറ്റു മതങ്ങളില്‍ പെട്ട സേവനദാതാക്കളെയും വളരെയേറെ ബഹുമാനത്തോടെയാണ് ബിജെപി കാണുന്നതെന്നും കുമ്മനം പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേരില്‍ മതങ്ങള്‍ തമ്മില്‍ മതിലുകള്‍ തീര്‍ക്കുകയല്ല ചെയ്യേണ്ടതെന്നും മറിച്ച് മതങ്ങളും മനുഷ്യരും തമ്മില്‍ പാലങ്ങള്‍ തീര്‍ക്കുകയാണ് ചെയ്യേണ്ടതെന്നും കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍ ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി ഭദ്രാസനാധിപന്‍ സക്കറിയാസ് പീലക്സിനോസ് തിരുമേനി, അഞ്ചിലിപ്പ ഇമാം സദക്കത്തുളള മൗലവി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജന. സെക്രട്ടറി കെ.പി. സുരേഷ്, കെ.ജി. കണ്ണന്, ടി.ബി. ബിനു, നോബിള്‍ മാത്യു, ജിജി ജോസഫ്, ജിജോ ജോസഫ്, ആന്റണി തോമസ്, മിഥുല്‍ എസ്, അഖില്‍ രവീന്ദ്രന്, ബിജു കൊടക്കനാല്‍ എന്നിവര്‍ സംബന്ധിച്ചു. അന്തേവാസികള്‍ക്ക് ക്രിസ്തുമസ് സമ്മാനവും നല്കി ഭക്ഷണവും കഴിച്ചാണ് കുമ്മനം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: