‘ജ്ഞാനവും വിജ്ഞാനവും’, ‘ത്രിപുടി’ എന്നീ ശീര്‍ഷകങ്ങളില്‍ മുമ്പ് വായിച്ച കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കുക. ജ്ഞാതാവും ജ്ഞേയവും പിരിഞ്ഞു രണ്ടായി നിന്നുകൊണ്ടുള്ള അവലോകനത്തില്‍ സത്യമായ ഒരേയൊരു സത്തയുടെ മിഥഃപ്രവര്‍ത്തനമാണ് പ്രപഞ്ചബോധമായി, പ്രപഞ്ചാനുഭൂതിയായിത്തീരുന്നത്. ഇദന്തയുടെ ജ്ഞാനത്തിനും ആധാരമായുള്ള ജ്ഞാനമാണ് ബ്രഹ്മത്തിന്റെ ജ്ഞാനം.
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്വക്ഷേത്രേഷു ഭാരത
ക്ഷേത്ര ക്ഷേത്രജ്ഞയോര്‍ ജ്ഞാനം
യത് തത് ജ്ഞാനം മതം മമ (ഗീത- അ. 13 ശ്ലോകം-2)
സര്‍വക്ഷേത്രങ്ങളിലും വച്ച്, സര്‍വ പ്രപഞ്ചവസ്തുക്കളിലും വച്ച് ഞാന്‍ ക്ഷേത്രജ്ഞനെന്ന് നീ ധരിക്കുക. ക്ഷേത്ര മാകുന്ന പ്രപഞ്ചത്തെക്കുറിച്ചും ക്ഷേത്രജ്ഞനാകുന്ന പരമപുരുഷനെക്കുറിച്ചുമുള്ള ജ്ഞാനമാണ് എന്നെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം എന്നുമുള്ള എന്റെ മതം നീ അറിയുക.
ബ്രഹ്മത്തിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് ശാസ്ത്രകാരന്മാരുടെ വാക്കുകള്‍ കൂടി നമുക്ക് കേള്‍ക്കാം. ആധുനിക ഫിസ്ക്സിന്റെ ആണിക്കല്ലുകളിലൊന്നായ ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ വാക്കുകള്‍ ആദ്യം പരിശോധിക്കാം. ”ആറ്റം കണികകളുടെ ആന്ദോളനം ഉണ്ടാക്കുന്നതും ആറ്റത്തിന്റെ സൂക്ഷ്മ സൗരയൂഥങ്ങളാക്കി അവയെ അടുക്കുന്നതുമായ ശക്തിയാണ് എല്ലാ ജഡങ്ങളുടെയും സത്തയും ഉദ്ഭവസ്ഥാനവും. പക്ഷെ പ്രപഞ്ചത്തിനുള്ളില്‍ ഒരു ബുദ്ധിതത്ത്വമോ ആന്തരികശക്തിയോ ഇല്ലാത്തതുകൊണ്ട് ഈ ശക്തിക്കു പിറകില്‍ ബുദ്ധിയുക്തമായ ഒരു ചൈതന്യസത്തയെ നമുക്ക് അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ സത്തയാണ് എല്ലാ ജഡങ്ങളുടെയും അടിസ്ഥാനതത്ത്വം.” നാം കണ്ട ഗീതാശ്ലോകത്തിന്റെ പൊരുള്‍ മറ്റൊന്നല്ലെന്നു മനസ്സിലാക്കാം.
ജ്ഞേയം യത്തദ് പ്രവക്ഷ്യാമി
യദ്ജ്ഞാത്വാമൃതമശ്നുതേ
അനാദിമത് പരംബ്രഹ്മ
ന സത്തന്നാസദുച്യതേ. (ഗീത- അ.13;ശ്ലോകം-12)
യാതൊന്നറിഞ്ഞാല്‍ അമൃതത്ത്വത്തെ (മരണത്തെ ജയിച്ച അവസ്ഥ) പ്രാപിക്കാന്‍ പറ്റുമോ അത് ഞാനിതാ പറയുന്നു- അനാദിമത്തായ (സര്‍വത്തിനും മീതെയായ) പരംബ്രഹ്മം സത്തുമല്ല അസത്തുമല്ല. സത്തെന്നാല്‍ പ്രമാണത്തിന് വിധേയമായത്. കാണപ്പെടുന്ന കാര്യവസ്തുവല്ലെന്നു സാരം. അസത്തെന്നാല്‍ നിഷേധത്തിന് വിധേയമായിട്ടുള്ളത്. കാണപ്പെടാത്ത കാരണമോ ഇല്ലാത്തതോ അല്ലെന്നു സാരം.
ഫ്രിജോഫ് കാപ്ര തന്റെ ‘ടാവോ ഓഫ് ഫിസിക്സില്‍’ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”മോഡേണ്‍ ഫിസിക്സിലെ വിരുദ്ധകല്‍പനകളുടെ സംയോജനത്തിന്റെ ഉദാഹരണങ്ങള്‍ സബ്-ആറ്റോമിക് തലത്തില്‍ കാണാന്‍ കഴിയും. അവിടെ കണികകള്‍ ഒരേസമയം നശ്വരങ്ങളും അനശ്വരങ്ങളുമാണ്. ജഡസത്ത ഒരേപോലെ അഖണ്ഡവും ഖണ്ഡിതവുമാണ്. മാത്രമല്ല, ഊര്‍ജ്ജവും ജഡവും ഒരേ പ്രതിഭാസത്തിന്റെ വ്യത്യസ്തവശങ്ങള്‍ മാത്രമല്ലാതെ ഒന്നുമല്ല.”(അ. -11; പുറം -152).
ഏതദ്ധ്യേവാക്ഷരം ബ്രഹ്മ
ഏതദ്ധ്യേവാക്ഷരം പരം
(കഠോപനിഷത്ത് – 2-ാം വല്ലി, 16-ാം മന്ത്രം)
ഈ അക്ഷരം (നാശരഹിതമായത്) തന്നെ അപരബ്രഹ്മവും പരബ്രഹ്മവുമാകുന്നു.
ഒന്നായതിനെ പലതായി ധരിച്ചുവശാകുന്നു. പലതില്ല, ഒന്നെയുള്ളു എന്ന ബോധം, അതാണ് യഥാര്‍ത്ഥ ജ്ഞാനം.
മായയെ അഥവാ പ്രകൃതിയെക്കുറിച്ച് പറയുന്നിടത്തുനിന്ന് പുരുഷനെ മാറ്റിനിര്‍ത്താനാകില്ല. ശ്വേതാശ്വതരോപനിഷത്തില്‍ ഉപ്രകാരം പറയുന്നു-
വേദാഹമേതം പുരുഷം മഹാന്തം
ആദിത്യവര്‍ണം തമസഃ പരസ്താദ്
‘അജ്ഞാനാന്ധകാരത്തിനുമപ്പുറമുള്ളവനും സൂര്യനെപ്പോലെ സ്വയം ജ്യോതിസ് വര്‍ഷിക്കുന്നവനും പ്രപഞ്ചത്തേക്കാള്‍ മഹത്തമനുമായ പരമപുരുഷനെ ഞാന്‍ അറിഞ്ഞിരിക്കുന്നു. (സാരം സ്വാമി രംഗനാഥാനന്ദജി). തമസ്സ് എന്ന കാളികയ്ക്കപ്പുറത്ത് പ്രകാശവാനായ പുരുഷന് നില്‍പ്പുണ്ട്. പരുഷവിശേഷഃ ഏകവിശേഷഃ ഏകന്‍ പുരുഷനാണ്. പുരത്തില്‍ ശയിക്കുന്നവന് പുരുഷന്. പുരമായ ശരീരം എന്നത് വ്യഷ്ടിഗത പിണ്ഡത്തില്നിന്നു വിരാട്പുരുഷ പിണ്ഡാണ്ഡസഞ്ചയംവരെയും വ്യാപ്തമായ ജഡത്തെ ഉദ്ദേശിച്ചാണ് പറയപ്പെട്ടിട്ടുള്ളത്. ഗീതയില്‍ ഇതിനെ ക്ഷേത്രം എന്നും ഭാഗവതത്തില്‍ പുരം എന്നും ഭഗവാന് വിശേഷിപ്പിച്ചിരിക്കുന്നു. ക്ഷേത്രമാകുന്ന പുരത്തില്‍ ശയിക്കുന്നവനാണ് ക്ഷേത്രജ്ഞന്. അഥവാ പുരുഷന്. വ്യഷ്ടിപര ജഡത്തില്‍ കടന്നുകൂടിയ ജീവാത്മാവും വിരാട്പുരുഷനായ പരമാത്മാവും ക്ഷേത്രജ്ഞന്മാരാണ്. വിരാഡ്രൂപനായ ആ ക്ഷേത്രജ്ഞനാണ് ഏകവിശേഷവാനായ പുരുഷന്.
‘അനാദിമത് പരംബ്രഹ്മ’മായിരുന്ന മൂലപ്രകൃതിയില്‍ ക്ഷോഭമുണ്ടായപ്പോള്‍ സംജാതമായ മായയോടൊപ്പം പുരുഷന് ഭാവമാളുകയും, മായയുടെ സൃഷ്ടിപ്രക്രിയമേല്‍ ഈക്ഷണവിക്ഷേപം നടത്തിക്കൊണ്ട് സാക്ഷിയായി നില്‍ക്കുകയും ചെയ്തുവെന്ന് ദര്‍ശനങ്ങള്‍ പറയുന്നു. ഈ സാക്ഷി വിരാഡ്ഭാവത്തിലുള്ളതും ത്രിപുടിയുടെ ഒരംഗവുമായ ദൃക്കാകുന്നു.
ഇതുതന്നെയാണ് ഹരിനാമകീര്ത്തനകാരനും പറഞ്ഞത്: ഓങ്കാരമായ പൊരുള്‍ മൂന്നായ്പിരിഞ്ഞുടനെ ആകാരമായതിന് താന്‍ തന്നെ സാക്ഷിയത് എന്ന്. ഓങ്കാരം മായാവൈഭവംകൊണ്ട് സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളായി പിരിഞ്ഞപ്പോള്‍ മായയുടെ സൃഷ്ടികര്മ്മങ്ങള്ക്കെല്ലാം സാക്ഷിയായി നിന്ന ബ്രഹ്മം തന്നെയാണ് പുരുഷന് എന്നു വേദാന്തികള്‍ പറഞ്ഞിരിക്കുന്നു.
മനുഷ്യനെ സംബന്ധിച്ച എല്ലാ പ്രതിപാദനങ്ങളിലും പുരുഷന് എന്നേ പറയാറുള്ളു; സ്ത്രീയെക്കുറിച്ച് പറയുന്നില്ലെന്നും അതും പുറുഷമേധാവിത്വമാണെന്നും ചിലപെണ്കോണുകളില്നിന്ന് അഭിപ്രായമുയരുകയുണ്ടായി. പുരുഷസിദ്ധാന്തമനുസരിച്ച് സ്ത്രീയിലും കുടികൊള്ളുന്നത് പുരുഷനായതുകൊണ്ട് ആണിനെയും പെണ്ണിനെയും പുരുഷനെന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: