ഹൈദരാബാദ്: അക്കൗണ്ടില്‍ ഏഴു കോടി രൂപയുള്ള ടാക്സി ഡ്രൈവര്‍ കള്ളപ്പണം മാറ്റിയെടുത്തത് സൈക്കിളില്‍ കറങ്ങി നടന്ന്. ആദ്യം കള്ളപ്പണം ബാങ്കിലിട്ടു.
പിന്നെയത് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നെ അതുപയോഗിച്ച് രണ്ടു കിലോ സ്വര്‍ണ്ണം വാങ്ങി. അത് സൈക്കിളില്‍ കറങ്ങി നടന്ന് ചെറുകിട സ്വര്ണ്ണക്കടക്കാര്ക്കും തനിക്കറിയാവുന്ന പണക്കാര്‍ക്കും വിറ്റു. ആദായ നികുതി വകുപ്പിന്റെ കണ്ണുവെട്ടിക്കാനാണ് യാത്ര സൈക്കിളിലാക്കിയത്. വാങ്ങിയ സ്വര്‍ണ്ണം മുഴുവനും വില്ക്കാന് ഇയാള്‍ക്ക് കഴിഞ്ഞു.
ഒരു തരത്തിലുള്ള സാമ്പത്തിക പശ്ചാത്തലവും ഇയാള്‍ക്കില്ല. അതിനാല്‍ പണം മറ്റാരുടേയോ ആകാമെന്ന സംശയത്തലാണ് സിബിഐ. താന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പണം നിക്ഷേപിക്കാമെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. ഇതു പ്രകാരം 7 കോടിയില്‍ 3.5 കോടി നികുതി അടക്കണം. 1.75 കോടി ആര്‍ബിഐ കടപ്പത്രമെടുക്കണം.
ബജിവാല കള്ളപ്പണം മാറിയത് 700 പേരെ ഉപയോഗിച്ച്
സൂറത്ത്: പണമിടപാടുകാരനായ കിഷോര്‍ ബജിവാല കള്ളപ്പണം മാറിയെടുത്തത് 700 കൂലിക്കാരെ ഉപയോഗിച്ച്. ഇവരുടെ സഹായത്തോടെ ഡമ്മി അക്കൗണ്ടുകള്‍ എടുത്ത് അവയില്‍ പണമിട്ടാണ് ഇവയെല്ലാം വെളുപ്പിച്ചത്.
ഇയാളുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് 14 കോടി രൂപയുടെ പുതിയ നോട്ടുകളും 14 കോടിയുടെ സ്വര്‍ണ്ണവും നാലു കോടിയുടെ ആഭരണങ്ങളും 13 കോടിയുടെ വജ്രാഭരണങ്ങളും 77 ലക്ഷത്തിന്റെ വെള്ളിക്കട്ടികളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വന്‍ കള്ളപ്പണ ശേഖരം പല അക്കൗണ്ടുകളില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 400 കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം.
27 അക്കൗണ്ടുകളുണ്ട്. 20 എണ്ണവും ഡമ്മി. നവംബര്‍ 12,13,14 തീയതികളില്‍ ഒരോ അക്കൗണ്ടിലും ഒരു ലക്ഷം മുതുല്‍ നാലു ലക്ഷം വരെ ഓരോരുത്തരെ കൊണ്ട് നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തി. ഇയാളെ സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥരടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.
150 കോടി നിക്ഷേപം; സ്വര്‍ണ്ണ വ്യാപാരിയും നാല് ബാങ്ക് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍
മുംബൈ: സ്വര്‍ണ്ണവ്യാപാരിയുടെ 150 കോടി മാറാന്‍ സഹായിച്ചതായി സംശയിക്കുന്ന നാല് ബാങ്ക് ഉദ്യോഗസ്ഥരും വ്യാപാരിയും എന്‍ഫോഴ്സ്മെന്റ് നിരീക്ഷണത്തില്‍. ഈ പണം ചില കമ്പനികളില്‍ നിക്ഷേപിച്ചതായാണ് രേഖ. എന്നാല്‍ ഈ കമ്പനികളെല്ലാം കടലാസില്‍ മാത്രമുള്ളവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: