ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുന്നണി ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വിളിച്ച യോഗം പൊളിഞ്ഞു. ബീഹാര്‍,ഒഡീഷ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരും സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ജെഡിയു തുടങ്ങിയ പാര്‍ട്ടി നേതാക്കളും യോഗത്തിലെത്തില്ലെന്ന് വ്യക്തമായി.
സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം സഹകരിക്കാനില്ലെന്ന് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയ്ക്കെതിരെ ആദ്യം മുതല്‍ പ്രതിഷേധിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടാന്‍ തയ്യാറായത്.
നോട്ട് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് ഇന്ന് ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തി രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്. രാഹുല്‍ഗാന്ധിയെ ആരും അംഗീകരിക്കാത്തതിനാല്‍ സോണിയാഗാന്ധി തന്നെ പ്രതിപക്ഷ പ്രതിഷേധത്തെ നയിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
എന്നാല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് രാജ്യത്തെ മറ്റു പ്രതിപക്ഷ കക്ഷികള്‍. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് മറ്റു താല്‍പ്പര്യങ്ങളുണ്ട്. രഹസ്യ അജണ്ടയുള്ള കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ഭാവിയില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷ കക്ഷികള്‍ വിലയിരുത്തുന്നു.
വലിയ സംസ്ഥാനങ്ങളായ ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ സംസ്ഥാന മുഖ്യമന്ത്രിമാരും അവരുടെ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പമില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയും കോണ്‍ഗ്രസിനൊപ്പമില്ലെന്ന് അറിയിച്ചു. പരിപാടിയില്‍ ശരദ് പവാര്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രതിഷേധിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
സിപിഐ നേതാവ് ഡി. രാജയും ഇതേ നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ദല്ഹിയിലേക്കില്ലെന്ന് ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതിയും അറിയിച്ചു. മമത ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മാത്രമാണ് സോണിയാഗാന്ധിക്കൊപ്പം കള്ളപ്പണം തടയല്‍ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: