ന്യൂദല്‍ഹി: സഹാറ കൈക്കൂലി രേഖകള്‍ വ്യാജമാണെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. സഹാറ പേപ്പര്‍ പുറത്തുവിട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് കൂടിയായ ഷീലാ ദീക്ഷിത്, തന്റെ പേര് പരാമര്‍ശിക്കുന്ന രേഖകള്‍ വ്യാജമാണെന്നും രാഹുലിന്റെ നടപടി വേദനിപ്പിച്ചെന്നും പ്രതികരിച്ചു. ഷീലാ ദീക്ഷിതിന്റെ പ്രതികരണം കോണ്‍ഗ്രസിനെ വെട്ടിലാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് സഹാറ രേഖകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രംഗത്തെത്തിയത് തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ വിലയിരുത്തല്‍. യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച നേതാവിന്റെ പേര് ഉള്‍പ്പെട്ട പട്ടിക അഴിമതിക്കാരുടേതെന്ന പേരില്‍ പരസ്യപ്പെടുത്തിയതിന് രാഹുലിനെതിരെ അതൃപ്തി പുകയുന്നുണ്ട്. യുപി തെരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറുന്നതിനെപ്പറ്റി ഷീലാദീക്ഷിത് ആലോചിക്കുകയാണെന്ന് സൂചനയുണ്ട്.
സഹാറ പേപ്പറുകളുടെ വിശ്വാസ്യത സുപ്രീംകോടതി ചോദ്യം ചെയ്തതാണെന്ന് ഷീലാ ദീക്ഷിത് പറയുന്നു. ആരോപണങ്ങളില്‍ ഒരിഞ്ചു പോലും സത്യമില്ല. സഹാറ പേപ്പറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തള്ളുകയാണ്, ഷീലാ ദീക്ഷിത് പറയുന്നു.
സഹാറ പേപ്പറിലെ തന്റെ പേര് പരാമര്‍ശിക്കുന്ന ഭാഗം പരസ്യപ്പെടുത്തിയ കോണ്‍ഗ്രസ് നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഷീലാ ദീക്ഷിത് പ്രതികരിച്ചു. ചത്ത കുതിരയെ ചാട്ടവാറിനടിച്ച് ഓടിക്കാനുള്ള വിഫലശ്രമമാണ് രാഹുല്‍ഗാന്ധി നടത്തുന്നതെന്ന് ബിജെപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: