തിരുവനന്തപുരം: വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ നിന്നുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ തീരുമാനങ്ങളും നടപടികളും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ബോദ്ധ്യത്തോടെ അംഗങ്ങള്‍ പ്രവര്‍ത്തിക്കണം. അഴിമതി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. വിവിധ ഓഫീസുകളില്‍ ബാഗും തൂക്കി നടക്കുന്ന ഇടനിലക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരാതിക്കാരെയും കൂട്ടി മന്ത്രിമാരുടെ ഓഫീസുകളിലെത്തുന്ന ഇക്കൂട്ടര്‍ അവരെ തെറ്റിദ്ധരിപ്പിക്കും. സ്വാഭാവികമായി നടക്കേണ്ട്യുനടപടികളുടെ പേരിലാവും ഇവര്‍ പണം തട്ടുക. ഇങ്ങനെയുള്ളവരെ ഓഫീസുകളില്‍ നിന്ന് അകറ്റി നിര്‍ത്തണം. സുഹൃത്തുക്കളായാലും ഉദ്യോഗസ്ഥരായാലും എന്തെങ്കിലും പാരിതോഷികങ്ങള്‍ തന്നാല്‍ അവര്‍ക്ക് മറ്റെന്തെങ്കിലും താത്പര്യങ്ങളുണ്ടാവുമെന്ന് ഓര്‍ക്കണം. ഒരു മൊബൈല്‍ ഫോണാണെങ്കില്‍ പോലും വാങ്ങാതിരിക്കുകയാണ് ഉത്തമം. സ്ഥലംമാറ്റ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.
ഒരു മന്ത്രിയുടെ ഓഫീസ് മറ്റൊരു മന്ത്രിയുടെ ഓഫീസ് കാര്യങ്ങളില്‍ ഇടപെടരുത്. വകുപ്പുകള്‍ പരമാവധി ഏകോപിപ്പിക്കണം. പരാതിയുമായി എത്തുന്നവരോട് മാന്യമായും സൗമ്യമായും പെരുമാറുകയും രാഷ്ട്രീയാടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുകയും വേണം. പേഴ്സണല്‍ സ്റ്റാഫ് കൃത്യനിഷ്ഠ പാലിക്കണം.
കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് വിശദമായി പഠിക്കുകയും പദ്ധതികളുടെ സാദ്ധ്യതകള്‍ സംസ്ഥാനത്തിന് പരമാവധി പ്രയോജനം ചെയ്യുംവിധം ഉപയോഗപ്പെടുത്തുകയും വേണം. ഇതിനുള്ള പ്രോജക്റ്റുകള്‍ തയ്യാറാക്കണം. ഇതിനായി ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുടെ സേവനം പ്രയോജനപ്പെടുത്താം. നടപ്പുസാമ്പത്തിക വര്‍ഷത്തെ പരിപാടികള്‍ ജനുവരി രണ്ടാംവാരത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം. തുടര്‍ന്നുള്ള രണ്ടരമാസം പദ്ധതികള്‍ അവലോകനം ചെയ്യണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ അഴിമതിയാരോപണങ്ങളും വകുപ്പുകള്‍ തമ്മില്‍ തര്‍ക്കങ്ങളും ഓഫീസ് ഫയലുകള്‍ നീങ്ങാത്ത അവസ്ഥയും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇത് മറികടക്കാനായാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ മുകളിലുള്ള സ്റ്റാഫുകളാണ് യോഗത്തില്‍ പങ്കെടുത്തത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: