പ്രധാനമന്ത്രിയുടെ നവംബര്‍ എട്ടിന്റെ പ്രഖ്യാപനം വന്നസമയം മുതല്‍ നാളിതുവരെ ഈ സാമ്പത്തിക പരിഷ്ക്കരണത്തെ എതിര്‍ക്കുക എന്ന ലക്ഷ്യമല്ലാതെ ഭാവിയില്‍ വരാന്‍പോകുന്ന നല്ല നാളിനെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മാദ്ധ്യമങ്ങളും മിണ്ടുന്നില്ല. ഇത്തരം സംഘങ്ങള്‍ അവരുടെ അല്പലാഭത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്നവരെ വെള്ളപൂശുന്നു.
ജനങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പരത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വല്ലവശങ്ങളെ വിസ്മരിക്കുന്നു. സാധാരണ ജനങ്ങള്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ സഹിച്ച് ഇതിനെ സ്വാഗതം ചെയ്യുമ്പോള്‍ മാധ്യമങ്ങളും, രാഷ്ട്രീയ ഭിക്ഷാംദേഹികളും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് ഒരുമിച്ച് ഈ സാമ്പത്തിക വിപ്ലവത്തെ തകിടം മറിക്കാന്‍ ശ്രമിക്കുന്നു. ഈ തീരുമാനത്തിന് എതിരായി നിയമസഭയില്‍ പ്രമേയം പാസ്സാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന തീരുമാനത്തെ ചോദ്യം ചെയ്യുന്നു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നു.
സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നു എന്ന തെറ്റായ സന്ദേശം നല്കുന്നു. സഹകരണ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരുന്ന കള്ളപ്പണത്തെ വെളുപ്പിച്ച് കൊടുക്കുന്ന മേഖലയായി സഹകരണ സംവിധാനത്തെ തകര്‍ക്കുന്നു. പാവപ്പെട്ടവന്റെയും കൃഷിക്കാരന്റെയും ഉന്നമനത്തിന് എന്ന ആശയത്തിലൂടെ തുടങ്ങിയ ഇത്തരം സംഘങ്ങള്‍ കള്ളപ്പണക്കാരുടെ സ്വിസ് ബാങ്കുകളായിരിക്കുന്നു. ആര്‍ബിഐ മുന്നോട്ട് വെയ്ക്കുന്ന ഉപാധികളുടെ അടിസ്ഥാനത്തില്‍ അല്ല ഈ മേഖല പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണം ഇത്തരം മേഖലകളില്‍ ഒഴുകുന്നു എന്നതിന് ഒട്ടനവധി തെളിവുകള്‍ പുറത്തുവരുന്നു. ഒട്ടനവധി ക്രമക്കേടുകള്‍ സഹകരണ മേഖലകളില്‍ നടക്കുന്നതിന്റെ തെളിവുകള്‍ വരുംനാളുകളില്‍ അറിയാം.
ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന നേട്ടങ്ങള്‍
$ പല നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ കുറവ് വരും (പെട്രോള്‍/ഡീസല്‍ ഉള്‍പ്പടെ)
$ വസ്തുവിന്റെ വിലക്കുറവ്, സാധാരക്കാരന് മണ്ണ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
$ ബിനാമി ഇടപാടുകള്‍ ഇല്ലാതാകും
$ പണത്തിനുവേണ്ടി തട്ടികൊണ്ടുപോകല്‍, കൊലപാതകങ്ങള്‍ എന്നിവ ഇല്ലാതാകും.
$ ഭീകരവാദം വളര്‍ത്താന്‍, പട്ടാളത്തിന് നേരെ കല്ലെറിയുവാനും സ്കൂളുകള്‍ കത്തിക്കാനുമുള്ള പണം ഇല്ലാതെ വരും.
$ നികുതി വെട്ടിപ്പ് ഇല്ലാതാകും, സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം കൂടും.
$ കള്ളനോട്ടുകളുമായി വരുന്ന കണ്ടയ്നര്‍ സംവിധാനം ഇല്ലാതാകും.
$ കള്ളപ്പണം ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കുന്നത് ഇല്ലാതാകും.
$ വന്‍കിട പത്രങ്ങളുടെയും /ചാനലുകളുടെയും കള്ളപ്പണ സോത്രസ്സ് കുറയും
$ മാവോയിസ്റ്റുകളുടെയും, നക്സലുകളുടെയും പ്രവര്‍ത്തനം മന്ദീഭവിക്കും.
$ കറന്‍സി രഹിത വിപണികള്‍, ക്രയവക്രയങ്ങള്‍ സാദ്ധ്യമാകും.
$ രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത അക്കൗണ്ടിംഗ് നിലക്കും.
$ സ്ത്രീധനം കുറയും, സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തി ക്രമാതീതമായി കുറയും.
$ തലവരിപ്പണം എന്ന സംവിധാനം നിലയ്ക്കും.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ, ക്രയവിക്രയത്തിലൂടെ വിപണികളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 14 ലക്ഷം കോടി രൂപയില്‍ ഏകദേശം 13 ലക്ഷം കോടി വിവിധ ബാങ്കുകളിലൂടെ തിരികെ വന്നുവെന്ന് പറയുമ്പോള്‍, ഈ സംവിധാനത്തെ എതിര്‍ക്കുന്നവര്‍ സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 13 ലക്ഷം കോടി തിരികെവന്നതില്‍ കള്ളപ്പണം എവിടെ? ഈ ചോദ്യം സ്വാഭാവികമാണ്. കൃത്യമായ കണക്കുകള്‍ അറിയാന്‍ പ്രചാരത്തില്‍ ഉള്ളതും തിരികെവന്നതും (നവംബര്‍ 10 മുതല്‍ നാളിതുവരെ) കൂടി താരതമ്യം ചെയ്യണം. മറ്റൊരു നഗ്നസത്യംകൂടി നാം വിസ്മരിച്ചുകൂടാ. ആര്‍ബിഐ പുറത്തിറക്കുന്ന 100 ന്റെയും 500 ന്റെയും 1000 ന്റെയും നോട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ പലതും ഒന്നില്‍കൂടുതല്‍ ഒരേ നമ്പരുകളിലുള്ള നോട്ടുകള്‍ കാണാം. അപ്പോള്‍ തിരികെ വന്നതില്‍ പലതും കള്ളപ്പണമാണോ, കള്ളനോട്ടാണോ എന്നത് പരിശോധനയ്ക്ക് വിധേയമാക്കണം. ഹൈ ഡിനോമിനേഷന് നോട്ടുകള്‍ ഒഴിവാക്കി ചെറിയ ഡിനോമിനേഷനില്‍ (5 മുതല്‍ 100 വരെ) പുതിയ നോട്ടുകള്‍ ആവിശ്യത്തിന് ഇറക്കിയാല്‍ ഭാവിയില്‍ വരാനുള്ള ഇത്തരം സംഭവങ്ങളെ ചെറുക്കാന്‍ സാധിക്കും.
ആര്‍ബിഐ പുതിയതായി അച്ചടിച്ചിറക്കിയ 2000 ന്റെ പുതിയ നോട്ടുകള്‍ എങ്ങനെ കള്ളപ്പണക്കാരുടെ കൈകളില്‍ എത്തി? എന്നാല്‍ ബാങ്ക് തലത്തില്‍ ആര്‍ബിഐ ഇഷ്യു ചെയ്ത നോട്ടുകളും (ഓരോ ബാങ്കിന്റെയും ചെസ്റ്റില്‍ വന്നത്) അതില്‍നിന്ന് അക്കൗണ്ടുവഴിയും, എടിഎം വഴിയും പുറത്തേക്ക് എത്ര നോട്ടുകള്‍ പോയി എന്ന കണക്കുകള്‍ പരിശോധിച്ചാല്‍ പല ബാങ്കുകളിലേയും കുറെ ജീവനക്കാരുടെയെങ്കിലും ഇതിന്റെ പിന്നിലെ കറുത്ത കൈകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കും. ഏതാനും ദിവസങ്ങളായി ബാങ്ക് ജീവനക്കാര്‍ ഇടപാടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും സമര്‍പ്പണവും പ്രധാനമന്ത്രി ഉള്‍പ്പടെ എല്ലാവരും പ്രശംസിച്ചതാണ്. പക്ഷെ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള ചില ബാങ്കുതലപ്പത്തുള്ളവരുടെ പ്രവര്‍ത്തനം അവര്‍ ഇത്രയും ദിവസം ചെയ്ത നല്ല പ്രവര്‍ത്തനത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ്.
ഇന്ത്യയുടെ വികസനത്തിന് ആവശ്യമായ ഇവിടത്തെ പണം കള്ളപ്പണമായി വിദേശത്ത് പോകുന്നു. തിരികെ അത് വെള്ളപ്പണമാക്കി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപമായി എത്തുന്നു. വിദേശ രാഷ്ട്രങ്ങളില്‍ വലിയ കമ്പനികളില്‍ വലിയ പോസ്റ്റുകളില്‍ പേരിനുവേണ്ടി ജോലിചെയ്യുന്ന രാഷ്ട്രീയക്കാരന്റെയും ബ്യൂറോക്രാറ്റുകളുടെയും സ്വന്തക്കാര്‍ക്ക്, മക്കള്‍ക്ക് ഭീമമായ ശമ്പളം വിദേശത്തു നല്കി ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം വെള്ളപ്പണമായി രൂപാന്തരപ്പെടുത്തി തിരികെ നല്കുന്നു. ചെറിയ ദീപ് രാഷ്ട്രങ്ങളില്‍ നിന്നുപോലും കോടികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജിഎസ്ടി നിലവില്‍ വരുന്നതോടെ എല്ലാ ഇടപാടുകളും നിയമാനുസൃതമായും, നികുതി വ്യവസ്ഥയ്ക്ക് അനുസരിച്ചും ആകുമ്പോള്‍ കള്ളപ്പണ സംവിധാനം ചുരുങ്ങുകയോ, ഇല്ലാതാകുകയോ ചെയ്യും. വിപണി കറന്‍സി രഹിതംകൂടി ആകുന്നതോടെ നമ്മുടെ രാജ്യത്തെ ദരിദ്രനും ധനികനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഇതു സഹായകമാകും.
ഡിജിറ്റല്‍ ഇന്ത്യ
ഡിജിറ്റല്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ സ്വപ്നം ഇവിടെ പൂവണിയുകയാകാം. കറന്‍സിരഹിത ക്രയവിക്രയത്തിലേക്ക് ഭാരതം ചുവടുറപ്പിക്കുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏകദേശം 25% ആളുകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയും ക്രയവിക്രയം ചെയ്യുന്നത്. ബാക്കി ഉള്ളവരിലേക്കും ഈ ആശയം എത്തിക്കാന്‍ നമുക്ക് സാധിക്കണം. ഇരുപത്തിനാലു മണിക്കൂറും ബാങ്കിംഗ് സംവിധാനം. ബാങ്കില്‍ പോകാതെ എവിടെനിന്നും ഇടപാടുകള്‍ നടത്താം.
കള്ളനോട്ടിനെക്കുറിച്ച് ആശങ്കവേണ്ട. ചില്ലറ അന്വേഷിച്ച് നടക്കണ്ട. സമയലാഭം അങ്ങനെ എന്തുകൊണ്ടും സുരക്ഷിതമായ സംവിധാനത്തിലേക്ക് നീങ്ങാം. (ഇന്‍ര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ ഫേഡ്, പിഒഎസ് ടെര്‍മിനലുകള്‍, സൈ്വപ്പ് സംവിധാനം, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍). ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിലേക്ക് 125 കോടി ജനങ്ങള്‍ക്കും അണിചേരാം.
(എച്ച്ഡിഎഫ്സി ബാങ്ക് മുന്‍ ക്ലസ്റ്റര്‍ ഹെഡാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: