തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി സിപിഎം കേന്ദ്ര നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്റെ കത്ത്. അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിനാല്‍ വൈദ്യുതി മന്ത്രി എം.എം. മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് കൂടിയായ വിഎസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് വിഎസ് കത്തില്‍ അഭ്യര്‍ഥിക്കുന്നു.
ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. അതിനാല്‍ മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയത് ഇക്കഴിഞ്ഞ 24നായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മണിക്കെതിരെ കേസുണ്ടായിരുന്നതിനാല്‍ രാജിവയ്ക്കേണ്ട എന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
സിപിഐയും മണിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ നിലപാട് തിരുത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതോടെയാണ് കടുത്ത നിലപാടുമായി വിഎസ് രംഗത്തെത്തിയത്. മണിയുടെ രാജി പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു എന്നാണ് വിഎസിന്റെ നിലപാടിലൂടെ വ്യക്തമാകുന്നത്.
ഒരിക്കല്‍ വിഎസിന്റെ ആളായിരുന്ന മണി മൂന്നാര്‍ ദൗത്യത്തോടെയാണ് എതിരായതും പിണറായിയുടെ ഗ്രൂപ്പില്‍ എത്തിയതും. മൂന്നാര്‍ കാലത്ത് വിഎസിനെ വഞ്ചകനെന്നു വരെ വിളിച്ചു. ഇപ്പോള്‍ പിണറായി ഭക്തനാണ്. എന്തു പറഞ്ഞാലും യെസ് മൂളും, എന്തും ചെയ്തു നല്‍കും എന്നുറപ്പുള്ളതിനാലാണ് മണിയെ മന്ത്രിയാക്കിയത്.
വിഎസിന്റെ കത്ത് മണിയെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലുണ്ടായ കടുത്ത ഭിന്നതയാണ് പുറത്താക്കുന്നത്. സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ പേരിലുയര്‍ന്ന ഭിന്നത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആനത്തലവട്ടം ആനന്ദന് വരെ പിണറായിക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. അതിന്റെ ചൂടാറും മുന്‍പാണ് മണിയുടെ രാജി തേടി വിഎസിന്റെ കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: