തൃശൂര്‍: പ്രമുഖ പ്രവാസി വ്യവസായിയും സോണിയ കുടുംബത്തിന്റെ വിശ്വസ്തനുമായ മലയാളിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. വന്‍തുകയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച തൃശൂര്‍ പഴഞ്ഞി ചെറുവത്തൂര്‍ ചാക്കുട്ടി മകന് തമ്പി എന്ന സി.സി. തമ്പിക്കെതിരെയാണ് അന്വേഷണം.
ഹോളിഡെയ്സ് ഗ്രൂപ്പ് ചെയര്‍മാനാണ് സി.സി. തമ്പി. ദുബായ് ആസ്ഥാനമാക്കി നൂറു കോടി ഡോളര്‍ ആസ്ഥിയുള്ള മദ്യവ്യവസായ ഗ്രൂപ്പിന്റെ തലവനാണ്. കൊച്ചിയിലടക്കം കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളും തമ്പിക്കുണ്ട്.
തമ്പിയെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ക്കെതിരായ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഹോളിഡെയ്സ് ഗ്രൂപ്പിന്റെ പേരില്‍ തമ്പി എറണാകുളത്ത് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരക്ക് പങ്കുള്ളതായി സൂചനയുണ്ട്.
സോണിയയും കുടുംബവും ദുബായില്‍ ഇയാളുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. രാഹുല്‍, പ്രിയങ്ക, വധേര തുടങ്ങിയവരുമായി തനിക്ക് അടുത്ത ബന്ധമുള്ളതായി തമ്പിതന്നെ അവകാശപ്പെടാറുണ്ടെന്ന് പഴഞ്ഞിയിലെ നാട്ടുകാര്‍ പറയുന്നു. കുന്നംകുളം കേന്ദ്രമാക്കി തേജസ് എന്ന പേരില്‍ എഞ്ചിനീയറിങ്ങ് കോളേജും തമ്പി നടത്തുന്നുണ്ട്. ചെറുവത്തൂര്‍ ഫൗണ്ടേഷന്റെ പേരിലാണ് കോളേജ്. തമ്പിയാണ് ചെയര്മാന്.
യുപിഎ ഭരണകാലത്ത് തമ്പിക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കേരളത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തമ്പിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ്.
യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് തമ്പിയുടെ ബിസിനസ്സ് ഇടപാടുകളില്‍ വന്വളര്ച്ചയുണ്ടായതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സോണിയ കുടുംബത്തിന്റെ ബിനാമിയാണ് തമ്പിയെന്നും പ്രചാരണമുണ്ട്. കൊച്ചിയില്‍ നേരത്തെ ഡിഎല്‍എഫ് ഭൂമി ഇടപാടിലും റോബര്‍ട്ട് വധേരക്ക് പങ്കുള്ളതായി വ്യക്തമായിരുന്നു.
സി.സി.തമ്പിക്കെതിരെയുള്ള അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഴഞ്ഞിയിലെ വീട്ടിലും എഞ്ചിനീയറിങ്ങ് കോളേജിലും കൊച്ചിയിലെ ഓഫീസിലും എന്‍ഫോഴ്സ്മെന്റ് സംഘം തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: