തിരുവനന്തപുരം: വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ ട്രെയിനുകളില്‍ ബയോ ടോയ്ലറ്റ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്പ്രഭാകര് പ്രഭു പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ബയോ ടോയ്ലറ്റ് സംവിധാനം നടപ്പിലാക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കുമെന്നും സംസ്ഥാനത്തെ റെയില്‍വേയുടെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ റൈറ്റ്സിനെ ചുമതലപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹരിപ്പാട് റെയില്‍പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കും. സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോള്‍ അനുവദിക്കും. തിരുവനന്തപുരം- നാഗര്‍കോവില്‍ – കന്യാകുമാരി പാത വികസനത്തിന് അടുത്ത ബജറ്റില്‍ പണം നീക്കിവയ്ക്കും.
കഞ്ചിക്കോട് റെയില്‍ ഫാക്ടറി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാന്‍ ശ്രമം നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി റെയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മന്ത്രി ജി. സുധാകരന്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഷി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: