കോഴിക്കോട്: എസ്സി ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥി ജനറല്‍ കാറ്റഗറിയിലായി; 16 വര്‍ഷം സര്‍വീസുള്ള ഉദ്യോഗാര്‍ത്ഥിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം കോഴ്സ് പൂര്‍ത്തിയായവരെ തെരഞ്ഞെടുത്തു. ജില്ലയിലെ സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ പി.ടി. സ്പെഷ്യലിസ്റ്റ് ടീച്ചര്‍ നിയമനത്തിലാണ് വ്യാപക അട്ടിമറി നടന്നത്. ബാലുശ്ശേരി സ്വദേശിയായ പി.ടി. ബിന്ദു എംപ്ലോയ്മെന്റ് രജിസ്റ്ററില്‍ എസ്സി കാറ്റഗറിയിലാണ്. എന്നാല്‍ ഡിസംബര്‍ 21ന് നടന്ന പിടി സ്പെഷ്യല്‍ ലിസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂവില്‍ ബിന്ദു ജനറല്‍ കാറ്റഗറിയിലായി ഇതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.
ജില്ലയിലെ പി.ടി. സ്പെഷ്യലിസ്റ്റ് അദ്ധ്യാപക നിയമന ലിസ്റ്റിലാണ് വ്യാപക തിരിമറികള്‍ നടന്നിരിക്കുന്നത്. യു.പി. സ്കൂളില്‍ ഫിസിക്കല്‍ ട്രെയിനിംഗ് നല്കിയ ശിഷ്യ അദ്ധ്യാപക നിയമന ലിസ്റ്റില്‍ കടന്നുകൂടിയപ്പോള്‍ 16 വര്‍ഷത്തെ മുന്‍പരിചയമുള്ള ഗുരുനാഥ ലിസ്റ്റില്‍ നിന്ന് പുറത്തായി. കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുണ്ട്. മലപ്പുറത്തുകാരി കോഴിക്കോട് ജില്ലയില്‍ ഇന്റര്‍വ്യൂവിന് പങ്കെടുത്തതെന്തെന്ന് ചോദിച്ചപ്പോള്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇന്റര്‍വ്യൂവിന് വന്നതെന്നായിരുന്നു മറുപടി.
ലിസ്റ്റ് തയ്യാറാക്കാന്‍ വേണ്ടി നടന്ന ഇന്റര്‍വ്യൂ പ്രഹസനമായിരുന്നുവെന്ന് ഉദ്യോര്‍ഗാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. 376 പേരെ ഇന്റര്‍വ്യൂ ചെയ്തത് ഏതാനും മണിക്കൂറുകള്‍കൊണ്ട്. ഇന്റര്‍വ്യൂ ചെയ്തതാകട്ടെ ഉദ്യോഗാര്‍ത്ഥികളുടെ അതേ യോഗ്യതയുള്ള ആളും. ഇനിയൊരു പിഎസ്സി പരീക്ഷയ്ക്ക് എഴുതാന്‍ പ്രായപരിധി അനുവദിക്കാത്ത നിരവധി ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് പ്രവര്‍ത്തി പരിചയമില്ലാത്ത ഇരുപതുകാരികളടക്കം ലിസ്റ്റില്‍ മുന്നിലെത്തിയത്. സിപിഎം ഓഫീസില്‍ നിന്നു ലഭിച്ച കത്തുകളുമായാണ് പലരും ഇന്റര്വ്യൂവിനെത്തിയതെന്നും അവരാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചവരെന്നും ലിസ്റ്റില്‍ ഇടം പിടിക്കാതെപോയ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. 21ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30ന് ജോയിന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഒഴിവ് ദിവസങ്ങള്‍ ഏറെയായതിനാല്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിക്കാന്‍ പോലും ഇടയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ നിയമപരമായും പ്രക്ഷോഭത്തിലൂടെയും തങ്ങളുടെ അര്‍ഹത സ്ഥാപിച്ചെടുക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: