ഗാസിയാബാദ്: സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ നൂറു കോടി രൂപ നിക്ഷേപിച്ചതറിഞ്ഞ സ്ത്രീ പ്രധാനമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ച് കത്തയച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഫാക്ടറി തൊഴിലാളിയായ ശീതള്‍ യാദവിന്റെ ജന്‍ധന്‍ അക്കൗണ്ടിലാണ് 99,99,99,394 രൂപയുടെ നിക്ഷേപം എത്തിയത്. ബാങ്കുകാര് സഹകരിക്കാതിരുന്നതിനേത്തുടര്ന്ന് ഇവര്‍ ഭര്‍ത്താവിനെക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയപ്പിക്കുകയായിരുന്നു.
ഡിസംബര്‍ പതിനെട്ടിന് വീടിനടുത്തുളള ഐസിഐസിഐ ബാങ്കിന്റെ ശാഖയില്‍ പണമെടുക്കാന്‍ പോയപ്പോഴാണ് തന്റെ അക്കൗണ്ടില്‍ ഭീമമായ തുക നിക്ഷേപിച്ചിരിക്കുന്നത് കണ്ടത്. വിശ്വാസം വരാതെ സമീപത്തുണ്ടായിരുന്നയാളെക്കൊണ്ട് പരിശോധിപ്പിച്ചുറപ്പിച്ച ശീതള്‍ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ പോയി വീണ്ടും ബാലന്‍സ് നോക്കി. അവിടെയും ഇതേ തുക തന്നെയാണ് കണ്ടത്.
ശീതളിന്റെ ജന്‍ധന്‍ അക്കൗണ്ട് മീററ്റിലെ ശാരദാ റോഡിലുളള എസ്ബിഐ ശാഖയിലാണ്. തുടര്‍ന്നു വന്ന രണ്ടു ദിവസം ഇവര്‍ ബാങ്കില്‍ പരാതിയുമായെത്തിയെങ്കിലും ബാങ്കുകാര് സഹകരിക്കാന്‍ തയ്യാറായില്ല. ബാങ്ക് മാനേജരെ കണ്ട ശീതളിനോട് അടുത്ത ദിവസം വരാന്‍ പറഞ്ഞയയ്ക്കുകയായിരുന്നു.
5,000 രൂപ മാത്രം മാസവരുമാനമുളള തന്റെ അക്കൗണ്ടില്‍ 100 കോടി രൂപയെത്തിയതിലുളള പരിഭ്രാന്തിയും, ബാങ്ക് ജീവനക്കാരുടെ അസ്വാഭാവിക പെരുമാറ്റത്തിലുളള ആശങ്കയും, നിരാശയുമാണ് താന്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരനായ ഭര്‍ത്താവിനെക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയപ്പിക്കാന് കാരണമെന്ന് ശീതള്‍ പറഞ്ഞു,
വിദ്യാഭ്യാസമുളള ഒരാളെക്കൊണ്ട് കത്തെഴുതിച്ച് പ്രധാനമന്ത്രിക്കയയ്ക്കുകയായിരുന്നുവെന്ന് ശീതളിന്റെ ഭര്‍ത്താവ് സിലെദാര്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: