ന്യൂദല്‍ഹി: ബിഎസ്പിയുടേയും മായാവതിയുടെ സഹോദരന് അനന്തകുമാറിന്റെയും അക്കൗണ്ടുകളില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കോടികളുടെ കള്ളപ്പണം കണ്ടെത്തിയതിന് മായാവതി വിശദീകരണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സഹോദരന്റെയും ബിഎസ്പിയുടേയും മറ്റും അക്കൗണ്ടുകളിലായി 106 കോടി രൂപയാണ് കണ്ടെത്തിയത്. ഇതിന് മായാവതിക്ക് എന്താണ് പറയാനുള്ളത്? ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ബിഎസ്പിയുടെ അക്കൗണ്ടുകളില്‍ നൂറു കോടിയിലേറെയുണ്ടെങ്കില് അതിന് പാര്‍ട്ടി തന്നെ മറുപടി നല്‍കണം.
തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ബിഎസ്പിയുടെ അക്കൗണ്ടുകളില്‍ 104 കോടി രൂപയും സഹോദരന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുമാണ് കണ്ടെത്തിയത്. ദല്‍ഹി കരോള്‍ ബാഗിലെ യൂണിയന് ബാങ്ക് അക്കൗണ്ടുകളിലാണ് പണം കണ്ടെത്തിയത്. ഇതില്‍ 102 കോടി നിക്ഷേപിച്ചത് അസാധുവാക്കിയ ആയിരത്തിന്റെ നോട്ടുകളായാണ്.
മൂന്നു കോടി പഴയ 500 രൂപ നോട്ടുകളായും. ഓരോ ദിവസവും 15 മുതല്‍ 17 കോടി രൂപ വരെയാണ് നിക്ഷേപിച്ചത്. മായാവതിയുടെ സഹോദരന്റെ അക്കൗണ്ടുകളില്‍, നോട്ട് അസാധുവാക്കലിനു ശേഷം മൊത്തം 18.98 ലക്ഷം രൂപയാണ് പഴയ നോട്ടുകളായി എത്തിയത്.അനന്തകുമാറിന് എന്‍ഫോഴ്സ്മെന്റ് ഉടന്‍ നോട്ടീസ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: